'വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനത്തിന് വീണ്ടും ഇരുട്ടടി'; പാചകവാതക വില കൂട്ടി, ആഗസ്റ്റ് മുതലുളള വര്‍ധന 120 രൂപ

സബ്‌സിഡിയില്ലാത്ത പാചക വാതക വില വീണ്ടും ഉയര്‍ന്നു
'വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനത്തിന് വീണ്ടും ഇരുട്ടടി'; പാചകവാതക വില കൂട്ടി, ആഗസ്റ്റ് മുതലുളള വര്‍ധന 120 രൂപ

ന്യൂഡല്‍ഹി:സബ്‌സിഡിയില്ലാത്ത പാചക വാതക വില വീണ്ടും ഉയര്‍ന്നു. തുടര്‍ച്ചയായി നാലാം മാസമാണ് പാചകവാതക വില എണ്ണ വിതരണ കമ്പനികള്‍ വര്‍ധിപ്പിച്ചത്.

ഡല്‍ഹിയിലും മുംബൈയിലും യഥാക്രമം 13.5 രൂപയും 14 രൂപയുമാണ് വര്‍ധന. ഇതോടെ ഡല്‍ഹിയില്‍  സിലിണ്ടറിന് 695 രൂപയായി. മുംബൈയില്‍ 665 രൂപയാണ് പാചകവാതക വില.നവംബറില്‍ വില യഥാക്രമം 681.5 രൂപയും 651 രൂപയുമായിരുന്നു. ആഗസ്റ്റ് മുതലുളള കണക്കുകള്‍ പരിശോധിച്ചാല്‍ ഡല്‍ഹിയിലും മുംബൈയിലും യഥാക്രം 120 രൂപയുടെയും 118 രൂപയുടെയും വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കൊല്‍ക്കത്തയിലും ചെന്നൈയിലും സബ്‌സിഡിയില്ലാത്ത പാചക വാതക വില സിലിണ്ടറിന് യഥാക്രമം 706 രൂപയും 696 രൂപയും ആയി. കേരളത്തിലെ ശരാശരി എല്‍പിജി വില 14.2 കിലോഗ്രാമിന് 647.5 രൂപയാണ്.

നിലവില്‍ ഒരു വര്‍ഷം ഒരു വീടിന് 14.2 കിലോഗ്രാം വീതമുള്ള 12 സിലിണ്ടറുകളാണ് സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്. കൂടുതല്‍ എണ്ണം വേണമെങ്കില്‍ ഉപഭോക്താവ് വിപണിവില നല്‍കി വാങ്ങേണ്ടിവരും. സര്‍ക്കാര്‍ സബ്‌സിഡി ഓരോ മാസവും വ്യത്യാസപ്പെടും.
രാജ്യാന്തര ബെഞ്ച്മാര്‍ക്ക്, വിദേശനാണ്യ വിനിമയ നിരക്ക് എന്നിവയാണ് എല്‍പിജി വിലകളിലെ മാറ്റങ്ങളും, സബ്‌സിഡിയുടെ അളവും നിര്‍ണ്ണയിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com