മുംബൈ: ആറ് മാസം കൊണ്ട് ഇന്ത്യയിലെ അഞ്ച് കോടീശ്വരന്മാര്‍ സമ്പാദിച്ചത് ഒരു ലക്ഷം കോടി രൂപ. 2019 ജനുവരി മുതലുള്ള കണക്കനുസരിച്ചാണ് ഇത്രയും തുക അവരുടെ പോക്കറ്റിലെത്തിയത്. സ്വത്ത് കൊണ്ട് ഏറ്റവും മുന്നിലുള്ള ഏഴ് കോടീശ്വരന്മാരാകട്ടെ 1.40 കോടി രൂപയാണ് സ്വന്തമാക്കിയത്. ലോകമെമ്പാടുമുള്ള വിപണിയിൽ നിന്ന് നേടിയ മൊത്തം മൂലധനത്തിന്റെ അഞ്ചിലൊന്നാണ് ഇത്. അതിൽ മുകേഷ് അംബാനി മുതൽ അസിം പ്രേംജി വരെ ഉൾപ്പെടുന്നു.
കൊട്ടക് മഹീന്ദ്ര ബാങ്ക് ഉടമ ഉദയ് കൊട്ടക്, എച്ച്സിഎല്ലിലെ ശിവ് നാടാർ, അദാനി ഗ്രൂപ്പിലെ ഗൗതം അദാനി, ശ്രീ സിമന്റിലെ ബെനു ഗോപാൽ ബംഗൂർ, വേദാന്ത ഗ്രൂപ്പിലെ അനിൽ അഗർവാൾ എന്നിവരുടെ സ്വത്തുക്കളിലും വർധനവുണ്ടായിട്ടുണ്ട്. എന്നാൽ ഉരുക്ക് വ്യവസായി ലക്ഷ്മി നിവാസ് മിത്തലിന്റെ സ്വത്തിൽ 12.91 ബില്യൺ ഡോളർ കുറവുണ്ടായി. ഇതിനുപുറമെ, സൺ ഫാർമയുടെ ദിലീപ് സംഘ്‌വി (1.07 ബില്യൺ ഡോളർ), വാഡിയ ഗ്രൂപ്പിന്റെ നുസ്‌ലി വാഡിയ (1.04 ബില്യൺ ഡോളർ) എന്നിവരുടെ സമ്പാദ്യങ്ങളിലും കുറവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.
ക്രൂഡ് ഓയില്‍ മുതല്‍ ടെലികോം വരെ വ്യാപിച്ചു കിടക്കുന്ന ബിസിനസുകൾ നടത്തുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മുകേഷ് അംബാനി തന്നെയാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്. 7.41 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനി മാത്രം സ്വന്തമാക്കിയത്. 2019 ജൂണ്‍ 28ലെ കണക്കുപ്രകാരം അദ്ദേഹത്തിന്റെ സ്വത്ത് 51.7 കോടി ഡോളറാണ്. ലോക കോടീശ്വരന്മാരില്‍ പന്ത്രണ്ടാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ സ്വത്തില്‍ ഈ കാലയളവിൽ 50,000 കോടി രൂപയുടെ വർധനവാണ് ഉണ്ടായത്.
വിപണി മൂല്യത്തില്‍ ഇന്ത്യയിലെ തന്നെ രണ്ടാം സ്ഥാനത്തുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഈ വര്‍ഷം ഇതുവരെ 14 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. സെന്‍സെക്‌സ് ഉയര്‍ന്നതാകട്ടെ ഒൻപത് ശതമാനം മാത്രവും.
ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ശ്രദ്ധേയനായ അസിം പ്രേംജിയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഐടി ഭീമനായ വിപ്രോയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് അദ്ദേഹം. ആറ് മാസം കൊണ്ട് അദ്ദേഹത്തിന്റെ സ്വത്തില്‍ 4.73 ബില്യണ്‍ ഡോളറാണ് കൂടിയത്. 21.7 ബില്യണ്‍ ഡോളറാണ് മൊത്തം ആസ്തി. ലോകത്തിലെ സമ്പന്നരില്‍ 44ാം സ്ഥാനമാണ് അസിം പ്രേജിക്കുള്ളത്. ഈ കാലയളവില്‍ വിപ്രോയുടെ ഓഹരി വില 13.6 ശതമാനമാണ് ഉയര്‍ന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ