ഹൈഡ്രജന്‍ കാര്‍ ആദ്യമെത്തുന്നത് കേരളത്തില്‍; ടെസ്റ്റ് ഡ്രൈവ് കഴിഞ്ഞു

ഹൈഡ്രജന്‍ കാര്‍ ആദ്യമെത്തുന്നത് കേരളത്തില്‍; ടെസ്റ്റ് ഡ്രൈവ് കഴിഞ്ഞു

വാഹനം സംസ്ഥാനത്തെ നിരത്തിലിറക്കാന്‍ കേരളം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതി തേടിക്കഴിഞ്ഞു.

ന്തരീക്ഷമലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യം മുന്നില്‍ക്കണ്ട് കേരളത്തില്‍ ഹൈഡ്രജന്‍ ഇന്ധനമായുപയോഗിക്കുന്ന കാര്‍ എത്തിക്കാന്‍ നീക്കം. ഇന്ത്യയില്‍ ആദ്യമായി കേരളത്തിലെ നിരത്തുകളിലാണ് ഹൈഡ്രജന്‍ കാര്‍ ഇറങ്ങുക.  

ഇതിന്റെ ഭാഗമായി സംസ്ഥാന ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ടെസ്റ്റ് ഡ്രൈവ് നടത്തി. ടൊയോട്ടയുടെ ബെംഗളൂരുവിലുള്ള കേന്ദ്രത്തിലെത്തിയാണ് ടെസ്റ്റ് ഡ്രൈവ് നടത്തിയത്. ടൊയോട്ടയുടെ മിറായി എന്ന ഹൈഡ്രജന്‍ കാറാണ് കേരളത്തിലെത്തുക.

2014ല്‍ ജപ്പാനില്‍ വില്‍പ്പന തുടങ്ങിയ ഈ കാര്‍ ഫുള്‍ടാങ്ക് ഇന്ധനത്തില്‍ 500 കിലോമീറ്റര്‍ ഓടും. ഹൈഡ്രജനും ഓക്‌സിജനും ചേര്‍ന്നു നടക്കുന്ന രാസപ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഇതിന് വേണ്ട ഊര്‍ജം ഉല്‍പാദിപ്പിക്കപ്പെടുന്നത്. പുകയ്ക്കു പകരം വെള്ളമാണ് പുറന്തള്ളപ്പെടുക. 140 കിലോമീറ്റര്‍ വരെ വേഗം ലഭിക്കും ഈ കാറിന്. ഏകദേശം 43 ലക്ഷം രൂപയാണ് കാറിന്റെ ഇപ്പോഴത്തെ വില.

ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ ആണ് മിറായിയുടെ ടെസ്റ്റ് ഡ്രൈവ് നടത്തിയത്. ഫ്യൂവല്‍ സെല്‍ ഘടകങ്ങള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ ഏതെങ്കിലും പൊതുമേഖല കമ്പനിയുമായി ടൊയോട്ട പങ്കുവച്ചാല്‍ കാറിന്റെ വില കുറയ്ക്കാനാകുമെന്നു പ്രതീക്ഷ. 

വാഹനം സംസ്ഥാനത്തെ നിരത്തിലിറക്കാന്‍ കേരളം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതി തേടിക്കഴിഞ്ഞു. കൊച്ചി, കൊല്ലം, അഴീക്കല്‍, വിഴിഞ്ഞം തുടങ്ങിയ തുറമുഖങ്ങളില്‍ ഹൈഡ്രജന്‍ എത്തിച്ച് പൈപ്പുകള്‍ വഴി ഡിസ്‌പെന്‍സിങ് യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനെക്കുറിച്ചു കൊച്ചിന്‍ റിഫൈനറിയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com