ന്യൂഡൽഹി: നിലവാരമില്ലാത്ത ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയാനും വ്യാജപരസ്യങ്ങൾ നിർത്തലാക്കാനും ഉപഭോക്തൃ സംരക്ഷണ ബിൽ ലോക്സഭയിൽ പാസായി. 1986ലെ ഉപഭോക്തൃ സംരക്ഷത്തിന് പകരമായി അവതരിപ്പിച്ച ബില്ലാണിത്. ബിൽ ഇനി രാജ്യസഭയുടെ പരിഗണനയ്ക്ക് വിടും.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബില്ല് ലോക്സഭയിൽ പാസായിരുന്നെങ്കിലും രാജ്യസഭയുടെ അംഗീകാരം ലഭിച്ചിരുന്നില്ല. തുടർന്നാണ് മന്ത്രി രാം വിലാസ് പസ്വാൻ ബിൽ വീണ്ടും അവതരിപ്പിച്ചത്. പ്രധാനമായും ഉപഭോക്താക്കളുടെ പരാതിപരിഹാരമാണു ബില്ലിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
പരസ്യങ്ങളിൽ അഭിനയിക്കുന്ന സിനിമാ, നടീനടൻമാർ ഉൾപ്പെടെയുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകളുടെ പ്രവർത്തനം സുഗമമാക്കാൻ കേന്ദ്രം ധനസഹായം ലഭ്യമാക്കണമെന്ന് എൻകെ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ തട്ടിപ്പിനിരയായ ഉപഭോക്താവിന്റെ പരാതികൾ സമയബന്ധിതമായി പരിഹരിക്കാൻ ദേശീയ, സംസ്ഥാന, ജില്ലാതല സമിതികൾ നിയോഗിക്കും. പരാതികളിൽ അടിയന്തര പരിഹാരം കാണുന്നതിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറ്റി (സിസിപിഎ) രൂപീകരിക്കണമെന്നും ബില്ലിൽ നിർദേശിക്കുന്നു.
ഉൽപ്പന്നത്തിന്റെ അളവ്, ഗുണനിലവാരം, വില എന്നിവ വ്യക്തമായി രേഖപ്പെടുത്താത്തവർക്കെതിരെ ഉപഭോക്താവിന് പരാതി നൽകാനും നഷ്ടപരിഹാരം ആവശ്യപ്പെടാനും സാധിക്കും. ഉൽപ്പന്നത്തിലെ പിഴവ് മൂലം ഉപഭോക്താവിന് പരിക്കേറ്റാൽ ഉൽപ്പാദകർക്ക് ജയിൽശിക്ഷയുംം പിഴയും ലഭിക്കും.
മായം കലർന്ന ഭക്ഷണം വിൽക്കുന്നതിനെതിരേയും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് എതിരേയും കർശന നടപടികളാണ് ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരേ കർശന നടപടിയെടുക്കും. പരസ്യങ്ങൾ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്ത മാധ്യമങ്ങളെ നടപടിയിൽ നിന്നൊഴിവാക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ