ചുളുവിലയ്ക്ക് വാട്‌സ്ആപ് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാം: നിയന്ത്രണങ്ങള്‍ വെറുതെയായി

നിരന്തരമായി വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ച് രാജ്യത്ത് ആള്‍ക്കൂട്ട വിചാരണകള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ് വാട്‌സ്ആപില്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്.
ചുളുവിലയ്ക്ക് വാട്‌സ്ആപ് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാം: നിയന്ത്രണങ്ങള്‍ വെറുതെയായി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു കാലത്ത് വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ കൂട്ടമായി ഫോര്‍വേഡു ചെയ്യുന്നതിന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. എന്നാല്‍ ഇത് മറികടക്കാനുള്ള സംവിധാനങ്ങള്‍ ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. ആയിരം രൂപ മാത്രം വില വരുന്ന പ്രോഗ്രാമുകള്‍ ഉപയോഗിച്ചാണ് വലിയ തോതില്‍ സന്ദേശങ്ങള്‍ കൈമാറിയതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. 

നിരന്തരമായി വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ച് രാജ്യത്ത് ആള്‍ക്കൂട്ട വിചാരണകള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ് വാട്‌സ്ആപില്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. രാജ്യത്ത് നൂറിലേറെ പേരാണ് ആള്‍ക്കൂട്ട വിചാരണക്ക് ഇരയായി കൊല്ലപ്പെട്ടത്. ഇതോടെ കമ്പനി പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയായിരുന്നു.  

ഒരു സന്ദേശം ഫോര്‍വേഡ് ചെയ്യുന്നത് അഞ്ച് പേര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയാണ് ചെയ്തത്. നേരത്തേ എത്ര പേര്‍ക്ക് വേണമെങ്കിലും സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമായി ഇടപെട്ടതിനേത്തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കമ്പനി തയ്യാറായത്. 

എന്നാല്‍ തുച്ഛമായ തുകക്ക് ലഭിക്കുന്ന പ്രോഗ്രാമുകളും ഓണ്‍ലൈന്‍ സേവനങ്ങളുമുപയോഗിച്ച് ചില കക്ഷികള്‍ വാട്‌സ്ആപ്പ് വഴി തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണം നടത്തിയെന്നാണ് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ കോണ്‍ഗ്രസ്, ബിജെപി ഓണ്‍ലൈന്‍ പ്രചാരണ ചുമതലയിലുള്ളവര്‍ തയ്യാറായിട്ടില്ല.

ഒരു ദിവസം ഒരു ലക്ഷം മെസേജുകള്‍ വാട്‌സ്ആപ്പ് വഴി നല്‍കാന്‍ കഴിയുന്ന പ്രോഗ്രാം താന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍കിയതായി ഡല്‍ഹി സ്വദേശിയായ റോഹിതേഷ് രസ്പ്‌വാള്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടിലുണ്ട്. ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന വാട്‌സ്ആപ്പ് ക്ലോണ്‍ ആപ്പുകള്‍ വഴിയും, സോഫ്റ്റ്‌വേറുകള്‍ വഴിയും, ചില വെബ്‌സൈറ്റ് വഴിയുമാണ് ഇത്തരം സന്ദേശങ്ങള്‍ വലിയ തോതില്‍ അയച്ചത്. ആമസോണ്‍ വഴിയും ഇത്തരം പ്രോഗ്രാമുകള്‍ ലഭ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com