മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഇനി പേടിക്കേണ്ട, കണ്ടെത്താന്‍ പുതിയ വെബ് പോര്‍ട്ടലുമായി സര്‍ക്കാര്‍

ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്
മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഇനി പേടിക്കേണ്ട, കണ്ടെത്താന്‍ പുതിയ വെബ് പോര്‍ട്ടലുമായി സര്‍ക്കാര്‍

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുന്നത് സ്ഥിരം സംഭവമാണ്. തിരക്കുള്ള സ്ഥലങ്ങളില്‍ വെച്ചും മറ്റും പലര്‍ക്കും ഫോണ്‍ നഷ്ടപ്പെടാറുണ്ട്. പരാതി നല്‍കാമെങ്കിലും ഫോണ്‍ നഷ്ടപ്പെട്ടാല്‍ തിരിച്ചുകിട്ടുക അത്ര എളുപ്പമല്ല. എന്നാല്‍ ഇനി അങ്ങനെയല്ല. മൊബൈല്‍ ഫോണ്‍ ഫോണ്‍ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താല്‍ ജനങ്ങളെ സഹായിക്കാന്‍ ഒരു പോര്‍ട്ടല്‍ വരുന്നു. ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 

നഷ്ടപ്പെട്ട ഫോണുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നതാണ് ഈ പോര്‍ട്ടല്‍. കഴിഞ്ഞ ദിവസം കമ്യൂണിക്കേഷന്‍ മന്ത്രി രവിശങ്കര്‍ പ്രസാദ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍(സിഇഐആര്‍) എന്നാണ് പദ്ധതിയ്ക്ക് പേരുനല്‍കിയിരിക്കുന്നത്. നഷ്ടപ്പെട്ട ഫോണില്‍ നിന്നുള്ള നെറ്റ്വര്‍ക്കിനെ ബ്ലോക്ക് ചെയ്യുക, മോഷണം കുറക്കുക, ഫോണുകള്‍ കണ്ടെത്താന്‍ സഹായിക്കുക എന്നിവയാണ് പ്രൊജക്റ്റിലൂടെ ലക്ഷ്യമിടുന്നത്. 

എല്ലാ ഫോണുകളിലും ഇന്റര്‍നാഷണല്‍ മൊബൈല്‍ ഇക്വിപ്‌മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) നമ്പറുണ്ട്. ഇത് ഉപയോഗിച്ചാണ് ഫോണുകളെ കണ്ടെത്തുന്നത്. എന്നാല്‍ ചിലര്‍ ഈ ഐഎംഇഐ നമ്പറുകള്‍ റീപ്രോഗ്രാം ചെയ്യാറുണ്ട്. ഇത് ഒരേ നമ്പറിലെ ഒന്നില്‍ അധികം മൊബൈല്‍ സര്‍വീസുകളുണ്ടാകാന്‍ കാരണമാകും. ഇതുവരെ നിരവധി ഡൂപ്ലിക്കേറ്റ് ഐഎംഇഐ നമ്പറുകള്‍ നിലവിലുണ്ട്. അതിനാല്‍ നമ്പര്‍ ബ്ലോക്ക് ചെയ്താല്‍ സത്യസന്ധരായ ഉപഭോക്താക്കളെ ബാധിക്കും. അതിനാല്‍ ഡ്യൂപ്ലിക്കേറ്റ് ഐഎംഇഐ നമ്പറുകള്‍ ഇല്ലാതാക്കുകയാണ് വേണ്ടത്. ഇതിനായാണ് സിഇഐആര്‍ പ്രൊജക്ട് ആരംഭിച്ചത്. 

മൊബൈല്‍ കാണാതായാല്‍ ആദ്യം പോലീസില്‍ പരാതി നല്‍കണം. ഇതിനൊപ്പം 14422 എന്ന നമ്പറില്‍ വിളിച്ച് ടെലികമ്യൂണിക്കഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനേയും അറിയിക്കുക. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ശേഷം ഫോണിനെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യും. ഇതിലൂടെ പിന്നീട് ഫോണ്‍ ഉപയോഗിക്കാനാവില്ല. മറ്റൊരു സിം ഫോണിലിട്ട് ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് പുതിയ ഉപഭോക്താവിനെ തിരിച്ചറിയുകയും പൊലീസിനെ അറിയിക്കുകയും ചെയ്യും. പ്രാരംഭഘട്ടം എന്ന നിലയില്‍ മഹാരാഷ്ട്രയിലാണ് ഇത് നടപ്പാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com