നികുതിദായകര്‍ക്ക് ബജറ്റില്‍ ആശ്വാസം; ആദായനികുതിയില്‍ ഇളവ്; ഏഴര ലക്ഷം വരെ പത്തുശതമാനം, പത്തുലക്ഷം വരെ 15 ശതമാനം 

പത്തുലക്ഷം രൂപ മുതല്‍ പന്ത്രണ്ടര ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളളവരുടെ നികുതി 20 ശതമാനമാക്കാനും ബജറ്റ് നിര്‍ദേശിക്കുന്നു
നികുതിദായകര്‍ക്ക് ബജറ്റില്‍ ആശ്വാസം; ആദായനികുതിയില്‍ ഇളവ്; ഏഴര ലക്ഷം വരെ പത്തുശതമാനം, പത്തുലക്ഷം വരെ 15 ശതമാനം 

ന്യൂഡല്‍ഹി: ആദായനികുതിയില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രബജറ്റ്. അഞ്ചുലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളളവരെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കി. അഞ്ചുലക്ഷം രൂപ മുതല്‍ ഏഴര ലക്ഷം രൂപ വരെ വരുമാനമുളളവരുടെ നികുതി 10 ശതമാനമാക്കി നികുതി ഘടന പരിഷ്‌കരിച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ഏഴരലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളളവരുടെ നികുതി 15 ശതമാനമാക്കി. പത്തുലക്ഷം രൂപ മുതല്‍ പന്ത്രണ്ടര ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളളവരുടെ നികുതി 20 ശതമാനമാക്കാനും ബജറ്റ് നിര്‍ദേശിക്കുന്നു. പന്ത്രണ്ടര ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ വരുമാനമുളളവര്‍ 25 ശതമാനം നികുതി ഒടുക്കണം. ഇതിന് മുകളിലുളളവര്‍ 30 ശതമാനം ഒടുക്കണമെന്നും നിര്‍മ്മല പറഞ്ഞു.


ഇന്‍ഷുറന്‍സ് രംഗത്തെ പ്രമുഖ പൊതുമേഖല സ്ഥാപനമായ എല്‍ഐസിയുടെ ഓഹരികള്‍ വിറ്റഴിക്കുമെന്നും ബജറ്റ് നിര്‍ദേശം. എല്‍ഐസിയില്‍ കേന്ദ്രസര്‍ക്കാരിനുളള ഓഹരിയുടെ ഒരു ഭാഗം പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ വിറ്റഴിക്കുമെന്ന് നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണവേളയില്‍ പറഞ്ഞു. ഈ വര്‍ഷം തന്നെ ഓഹരി വില്‍പ്പന നടത്താനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പനയിലൂടെ വരുന്ന സാമ്പത്തിക വര്‍ഷം 2.1 ലക്ഷം കോടി രൂപ സമാഹരിക്കുമെന്നും അവര്‍ പറഞ്ഞു.

നികുതിയുടെ പേരില്‍ ഒരു നികുതിദായകനെയും ബുദ്ധിമുട്ടിക്കുന്നത് അനുവദിക്കില്ല. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും നിര്‍മ്മല പറഞ്ഞു. ആസ്തി സൃഷ്ടിക്കുന്നവരെ ആദരിക്കുമെന്നും നിര്‍മ്മല പറഞ്ഞു.

രാജ്യത്തെ ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതമെന്ന് ധനമന്ത്രി നിര്‍മ്മല  സീതാരാമന്‍ പറഞ്ഞു. ാങ്കുകളിലെ നിക്ഷേപത്തിന് നല്‍കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയുടെ പരിധി ഉയര്‍ത്താന്‍ ബജറ്റ് നിര്‍ദേശം. ഒരു ലക്ഷം രൂപയില്‍ നിന്ന് അഞ്ചുലക്ഷമായി ഉയര്‍ത്തുമെന്ന് ബജറ്റ് അവതരണ വേളയില്‍ നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

2024 ഓടേ രാജ്യത്ത് നൂറ് പുതിയ വിമാനത്താവളങ്ങള്‍ സ്ഥാപിക്കുമെന്നും ബജറ്റ് നിര്‍ദേശം.ആഭ്യന്തര വ്യോമയാന മേഖലയുടെ വളര്‍ച്ചയ്ക്കായി രൂപം നല്‍കിയ ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പാക്കുകയെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com