ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന. പെട്രോൾ ലിറ്ററിന് 58 പൈസയും ഡീസൽ 54 പൈസയുമാണ് കൂടിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെട്രോളിന് കൂടിയത് 3.21രൂപ. ഡീസൽ 3.14രൂപയും ഈ ദിവസങ്ങളിൽ വർധിച്ചു.
ഇന്നത്തെ വർധനയോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് വില 75.55 ആയി. ഡീസൽ വില 69.62 രൂപയായി. കോഴിക്കോട് പെട്രോൾ വില 75.78രൂപ, ഡീസൽ വില 69.93രൂപ. തിരുവനന്തപുരം പെട്രോൾ വില 75.38രൂപ ഡീസൽ വില 69.88രൂപ.
എൺപത്തി മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞദിവസമാണ് പ്രതിദിന ഇന്ധന വില പുനർ നിർണയം പുനരാരംഭിച്ചത്. ആദ്യ ദിവസം 60 പൈസ കൂട്ടിയതിനു പിന്നാലെ തുടർച്ചായ ദിവസങ്ങളിൽ വർധന വരുത്തുകയായിരുന്നു. ലോക്ക് ഡൗൺ കാലത്ത് പാചക വാതകത്തിന്റെയും വിമാന ഇന്ധനത്തിന്റെയും വില പുനർ നിർണയിച്ചിരുന്നെങ്കിലും പെട്രോൾ, ഡീസൽ വില നേരത്തെയുള്ളത് തുടരുകയായിരുന്നു.
രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞെങ്കിലും സർക്കാർ എക്‌സൈസ് ഡ്യൂട്ടി മൂന്നു രൂപ വർധിപ്പിച്ചതോടെ അതിന്റെ ഗുണം ഉപഭോക്താക്കൾക്കു ലഭിച്ചില്ല. ഇപ്പോൾ രാജ്യാന്തര വിപണിയിലെ വില തിരിച്ചുകയറുന്ന പശ്ചാത്തലത്തിൽ എണ്ണക്കമ്പനികൾ ആഭ്യന്തര വിൽപ്പന വില ഉയർത്തുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ