കൊച്ചി: രാജ്യത്ത് ഇന്ധന വിലയിൽ ഇന്നും വർധന. പെട്രോളിന് ലിറ്ററിന് 28 പൈസ കൂടി 85.41എന്ന നിരക്കിലെത്തി. ഡീസൽ വില 31 പൈസ വർധിച്ച് 79.38 എന്ന നിരക്കിലുമെത്തി. ഇതോടെ വില രണ്ടു വർഷത്തെ ഉയർന്ന നിലയിലായി.
തിരുവനന്തപുരം നഗരപരിധിക്ക് പുറത്ത് പെട്രോളിന് 85 രൂപയും ഡീസലിന് 79 രൂപയുമാണ് വില. സംസ്ഥാനത്ത് പലയിടത്തും പെട്രോൾവില 85 രൂപയിലെത്തിയിട്ടുണ്ട്. കൊച്ചിയിൽ പെട്രോളിന് വില 83.66 രൂപയും ഡീസലിന് വില 77.74 രൂപയുമാണ്.
ഇന്നലത്തെ വിലവർധനയോടെ 2018 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് രാജ്യതലസ്ഥാനത്ത് ഇന്ധന വിലയെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം നവംബർ 20ന് ആണ് പ്രതിദിന വില നിർണയം എണ്ണക്കമ്പനികൾ പുനരാരംഭിച്ചത്. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണ വില കൂടുന്നതിന് അനുസരിച്ചാണ് രാജ്യത്ത് വില പുതുക്കുന്നതെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്. കോവിഡ് വാക്‌സിൻ പ്രതീക്ഷകൾ ഉയർന്നതോടെ ബ്രെന്റ് ക്രൂഡിന്റെ വില 34 ശതമാനം വർധിച്ചതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ