തോമസ് പാവറട്ടിയുടെ 'പരസ്യ ജീവിതം'; ഇടര്‍ച്ചകളില്ലാത്ത 33വര്‍ഷം

27ാം വയസ്സില്‍ തൃശൂര്‍ സെന്റ് തോമസ് കോളജ് ജങ്ഷനില്‍ തുടങ്ങിയതാണ് തോമസ് പാവറട്ടിയുടെ 'പരസ്യ ജീവിതം'. ഒരു ബി കോമുകാരന്റെ പരസ്യ മേഖലയിലേക്കുള്ള എടുത്തുചാട്ടം.
തോമസ് പാവറട്ടിയുടെ 'പരസ്യ ജീവിതം'; ഇടര്‍ച്ചകളില്ലാത്ത 33വര്‍ഷം

27ാം വയസ്സില്‍ തൃശൂര്‍ സെന്റ് തോമസ് കോളജ് ജങ്ഷനില്‍ തുടങ്ങിയതാണ് തോമസ് പാവറട്ടിയുടെ 'പരസ്യ ജീവിതം'. ഒരു ബി കോംകാരന്റെ പരസ്യ മേഖലയിലേക്കുള്ള എടുത്തുചാട്ടം. 33 വര്‍ഷങ്ങള്‍ക്കിപ്പുറം കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള പരസ്യ ഏജന്‍സികളില്‍ ഒന്നായി ടോംയാസ് വളര്‍ന്നു പന്തലിച്ചു നില്‍ക്കുമ്പോള്‍ ജീവിതം പറയുകയാണ് അതിന്റെ സൃഷ്ടാവ് തോമസ് പാവറട്ടി.

1987ലാണ് തോമസ് പാവറട്ടി ടോംയാസ് ആരംഭിക്കുന്നത്. മാതൃഭൂമിയില്‍ പ്രാദേശിക ലേഖകനായിരുന്ന സമയത്ത് പരസ്യ മേഖല കൈകാര്യം ചെയ്തതിന്റെ എക്‌സ്പീരിയന്‍സ് കൈമുതലുമായി തൃശൂരില്‍ പരസ്യ ഏജന്‍സി ആരംഭിക്കുമ്പോള്‍, അത് ജില്ലയിലെ തന്നെ ആദ്യ ആഡ് ഏജന്‍സിയായി മാറി. പിന്നാലെ നാല് ബ്രാഞ്ചുകള്‍ കൂടി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്. ഐഎന്‍എസ് അക്രഡിറ്റേഷന്‍ നേടിയെടുക്കാന്‍ അധികം സമയമൊന്നും വേണ്ടിവന്നില്ല, 1990ആയപ്പോള്‍ ഐഎന്‍എസ് അംഗീകാരം തേടിയെത്തി.

അനുദിനം മാറിക്കൊണ്ടിരിക്കുന്ന പരസ്യ മേഖലയില്‍ 33വര്‍ഷം ഇടര്‍ച്ചകളില്ലാതെ പിടിച്ചു നില്‍ക്കുക എന്നത് അത്ര ചെറിയ കാര്യമല്ല. മുന്നേ നടന്നവരും കൂടെ വന്നവരും പിന്നാലെ തുടങ്ങിയവരുമായ പലരും പാതിവഴിയില്‍ നടത്തമവസാനിപ്പിച്ചു. കൊട്ടിഘോഷിച്ച് തുടങ്ങിയ പല സ്ഥാപനങ്ങളും പ്രതിസന്ധിയിലായി, പിന്നീട് പൂട്ടി. എന്നാല്‍ ടോംയാസ് ഇപ്പോഴുമുണ്ട്, തന്റെ കാലം കഴിയുന്നതുവരെ ടോംയാസ് ഇടര്‍ച്ചയില്ലാതെ മുന്നോട്ടുപോകുമെന്ന് പറയുമ്പോള്‍ തോമസിന്റെ വാക്കുകളില്‍ തിളങ്ങുന്നത് ആത്മവിശ്വാസം.

പത്ര സ്ഥാപനങ്ങളുടെ എക്കാലത്തേയും പ്രിയപ്പെട്ട ആഡ് ഏജന്‍സിയായി ടോംയാസ് മാറാന്‍ കാരണക്കാരായ മൂന്നുപേര്‍ ഇപ്പോഴും തോമസിനൊപ്പമുണ്ട്. ഷെഡ്യൂള്‍ മാനേജറായ ടോണി, മാര്‍ക്കറ്റിങ് മാനേജറായ ജയപാല്‍, പാലക്കാട് ബ്രാഞ്ച് മാനേജറായ മുരളി. ഇവരുടെകൂടെ വിയര്‍പ്പിന്റെ ബലത്തിലാണ് താനീ പരസ്യ സാമ്രാജ്യം കെട്ടിപ്പൊക്കിയതെന്ന് തോമസ് അഭിമാനപൂര്‍വം പറയുന്നു.

കെപി നമ്പൂതിരീസ് ആയുര്‍വേദിക്‌സ്, സ്റ്റാര്‍ പ്ലാസ്റ്റിക്‌സ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, എസ്ബിഐ, ഔഷധി തുടങ്ങി ചെറുതും വലുതുമായ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും നിരവധി സ്ഥാപനങ്ങള്‍ക്ക് വേണ്ടി പരസ്യവാചകങ്ങള്‍ എഴുതുന്നത് പാവറട്ടിക്കാരുടെ സ്വന്തം തോമാച്ചന്റെ ടോംയാസാണ്. സ്റ്റാര്‍ പ്ലാസ്റ്റിക്‌സും കെ പി നമ്പൂതിരീസുമാണ് രാജ്യമറിയുന്ന നിലയില്‍ തന്റെ കമ്പനിയെ വളര്‍ത്താന്‍ ആദ്യം മുതലെ പരസ്യം നല്‍കി സഹായിച്ചതെന്ന് തോമസ് പറയുന്നു.

വിശ്വാസ്യതയാണ് മുഖ്യം

'ജനങ്ങളെ പറ്റിക്കുന്ന പരിപാടിക്ക് കൂട്ടുനില്‍ക്കില്ല. 33 വര്‍ഷത്തെ പരസ്യ ജീവിതത്തില്‍ അത് ഞങ്ങള്‍ നേടിയെടുത്ത വിശ്വാസമാണ്. ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങള്‍ക്ക് വേണ്ടി ക്യാപ്ഷന്‍ എഴുതിയിട്ടുണ്ട്. പക്ഷേ ജനങ്ങള്‍ വഞ്ചിതരാകും എന്ന് കരുതുന്നവര്‍ക്ക് വേണ്ടി ഞങ്ങള്‍ പരസ്യം എടുക്കാറില്ല. ഇനിയും അങ്ങനെതന്നെ മുന്നോട്ടുപോകും'ടോംയാസ് പറയുന്നു.

കൊറോണ വന്നാലും പതിവ് മുടക്കില്ല

'കൊറോണക്കാലമാണ്. പല മാധ്യമസ്ഥാപനങ്ങള്‍ക്കും വരുമാനം കുറവാണ്. അത് മനസ്സില്‍ കണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പേയ്‌മെന്റ് ഒരു മുടക്കവുമില്ലാതെ നല്‍കും. കാരണം മാധ്യമങ്ങളുടെ സ്ഥിതി പരുങ്ങലിലാവരുത്. അപ്പന്‍ പഠിപ്പിച്ചു തന്ന ശീലമാണ്, ആരേയും നമ്മള്‍ നല്‍കാനുള്ള പണത്തിന്റെ പേരില്‍ വിഷമിപ്പിക്കരുതെന്ന്. പത്ത് മക്കളില്‍ ആറാമനാണ് ഞാന്‍. അപ്പന്‍ തന്ന ഉപദേശം ഇന്നും പിന്തുടരുന്നു. ഏത് ക്രൈസിസ് വന്നാലും പേയ്‌മെന്റ് കൃത്യമായി നല്‍കും. കൊറോണക്കാലത്തും അത് മുടങ്ങിയില്ല. അതുകൊണ്ട് മാധ്യമങ്ങള്‍ക്കും സന്തോഷം, ഞങ്ങള്‍ക്കും സന്തോഷം'.

ടോംയാസ് അവാര്‍ഡ്

സ്വാതന്ത്ര്യ സമര സേനാനിയും ആദ്യകാല മാധ്യമപ്രവര്‍ത്തകനായിരുന്ന വിഎ കേശവന്‍ നായരുടെ പേരില്‍ എല്ലാവര്‍ഷവും ഒരുലക്ഷം രൂപയുടെ അവാര്‍ഡ് ടോംയാസ് നല്‍കുന്നുണ്ട്. സാമൂഹ്യ, സാസ്‌കാരിക രംഗത്തെ പ്രഗത്ഭര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ഇത് 27 വര്‍ഷമായി തുടര്‍ന്നു വരുന്നു. സുഗതകുമാരി ടീച്ചര്‍ക്കാണ് കഴിഞ്ഞവര്‍ഷം നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com