മുംബൈ: കൊറോണ ഭീതിയിൽ ആഗോള വിപണികൾ തകർന്നടിഞ്ഞതിന്റെ ചുവടു പിടിച്ച് ഇന്ത്യൻ ഓഹരി വിപണിയിലും തകർച്ച. രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ സൂചിക പത്തു ശതമാനത്തിലധികം ഇടിഞ്ഞതോടെ മുക്കാൽ മണിക്കൂറം നേരം വ്യാപാരം നിർത്തിവച്ചു. പിന്നീടു പുനരാരംഭിച്ച വിപണി മെല്ലെ കരകയറി.
വ്യാപാരം തുടങ്ങിയ ഉടൻ സെൻസെക്സും നിഫ്റ്റിയും 10 ശതമാനത്തിൻെറ നഷ്ടം നേരിട്ടതോടെയാണ് നിർത്തിവെക്കാൻ തീരുമാനിച്ചത്. 2008ന് ശേഷം ഇതാദ്യമായാണ് ഇത്തരത്തിൽ വ്യാപാരം നിർത്തിവെക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിയുകയാണ്. 74.40 രൂപയുടെ ഇന്നത്തെ വിനിമയ മൂല്യം.
ആഗോള വിപണിയിലെ വിൽപന സമ്മർദം മൂലമാണ് ഓഹരി വിപണിയിൽ വൻ നഷ്ടമുണ്ടായത്. ദേശീയ സൂചിക നിഫ്റ്റി മൂന്ന് വർഷത്തിനിടയിലെ കുറഞ്ഞ നിരക്കിലാണ് വ്യാപാരം തുടങ്ങിയത്. 966.1 പോയിൻറ് നഷ്ടത്തോടെ നിഫ്റ്റി 8,624.05ലെത്തി. 10.07 ശതമാനമാണ് നിഫ്റ്റിയിൽ രേഖപ്പെടുത്തിയ നഷ്ടം. സെൻസെക്സും 2400 പോയിൻറ് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. 9.41 ശതമാനത്തിൻെറ നഷ്ടം സെൻസെക്സിലുമുണ്ടായി.
വ്യാപാരം പുനരാരംഭിച്ചതോടെ തിരിച്ചുകയറിയ വിപണി നഷ്ടം ഏതാണ്ട് പൂർണമായി കൈയൊഴിഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ