കൊറോണ ഭീതിയില്‍ കൂപ്പുകുത്തി സ്വര്‍ണവിപണി; പവന് 480 രൂപ കുറഞ്ഞു

കൊറോണ ഭീതിയില്‍ ലോക സമ്പദ്‌വ്യവസ്ഥ ആടിയുലയുമ്പോള്‍ സ്വര്‍ണവില ഇന്ന് വീണ്ടും താഴ്ന്നു
കൊറോണ ഭീതിയില്‍ കൂപ്പുകുത്തി സ്വര്‍ണവിപണി; പവന് 480 രൂപ കുറഞ്ഞു

കൊച്ചി:  കൊറോണ ഭീതിയില്‍ ലോക സമ്പദ്‌വ്യവസ്ഥ ആടിയുലയുമ്പോള്‍ സ്വര്‍ണവില ഇന്ന് വീണ്ടും താഴ്ന്നു. പവന് 480 രൂപ കുറഞ്ഞ് സ്വര്‍ണവില ചൊവ്വാഴ്ചത്തെ അതേ നിലവാരത്തില്‍ എത്തി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 29,600 രൂപയിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 480 രൂപ ഉയര്‍ന്ന് സ്വര്‍ണവില വീണ്ടും കുതിപ്പിലേക്ക് നീങ്ങുന്നുവെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു.

60 രൂപ താഴ്ന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 3700 രൂപയായി. കൊറോണ വൈറസ് ലോകത്താകമാനം പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ആഗോള വിപണികള്‍ എല്ലാം കനത്ത വില്‍പ്പന സമ്മര്‍ദ്ദമാണ് നേരിടുന്നത്. ഇന്ത്യന്‍ ഓഹരി വിപണിയിലും കാര്യങ്ങള്‍ അനുകൂലമല്ല. തുടര്‍ച്ചയായ നഷ്ടമാണ് രേഖപ്പെടുത്തുന്നത്. ആഗോള സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ചൊവ്വാഴ്ച മാത്രം രണ്ടുതവണകളായി സ്വര്‍ണവില പവന് ആയിരം രൂപയാണ് കുറഞ്ഞത്.  ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍  എത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ  ഒരു തിരിച്ചുവരവിന്റെ സൂചന നല്‍കിയാണ് ഇന്നലെ സ്വര്‍ണവില ഉയര്‍ന്നത്. വീണ്ടും 30,000 കടന്നാണ് മുന്നേറിയത്. 

കഴിഞ്ഞ ദിവസങ്ങളില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവില പൊടുന്നനെ കുത്തനെ ഇടിയുകയായിരുന്നു. കഴിഞ്ഞ ആറിന് 32,320 ആയിരുന്ന പവന്‍ വില നാലു ദിവസം ആ നിലയില്‍ തുടര്‍ന്ന ശേഷം കുത്തനെ കുറഞ്ഞു. പത്തിന് വില 32,120 രൂപയില്‍ എത്തി. പിറ്റേന്ന് 32,000 ആയ വില തുടര്‍ന്നുള്ള ദിവസങ്ങളില്‍ 31,800, 30,600, 30,320 എന്നിങ്ങനെ താഴുകയായിരുന്നു. തിങ്കളാഴ്ച 30600 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com