തെരഞ്ഞെടുപ്പു വന്നപ്പോള്‍ 'ബ്രെയ്ക്ക് ഇട്ട്' ഇന്ധന വില; വോട്ടിങ്ങിനു ശേഷം കുതിച്ചുയര്‍ന്നേക്കും

ഇപ്പോഴത്തെ വിലയില്‍ പെട്രോള്‍ വില്‍ക്കുന്നതുകൊണ്ട് ലിറ്ററിനു രണ്ടു രൂപ നഷ്ടമുണ്ടാവുന്നതായാണ് കമ്പനികള്‍ പറയുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ നിയമഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ മാറ്റമില്ലാതെ മൂന്നാഴ്ച പിന്നിട്ട് ഇന്ധന വില. കഴിഞ്ഞ ഇരുപത്തിയൊന്നു ദിവസമായി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. 

വില നിര്‍ണയത്തിനുള്ള അധികാരം എണ്ണ കമ്പനികള്‍ക്കു വിട്ടുകൊടുത്തിട്ടുണ്ടെങ്കിലും സര്‍ക്കാരില്‍ നിന്നുള്ള പരോക്ഷ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ധന വില പുനര്‍ നിര്‍ണയം മരവിപ്പിച്ചു നിര്‍്ത്തിയിട്ടുള്ളത്. കഴിഞ്ഞ ആഴ്ചകളില്‍ അസംസ്‌കൃത എണ്ണ വിലയില്‍ വര്‍ധന ഉണ്ടായെങ്കിലും രാജ്യത്ത് റീട്ടെയ്ല്‍ വിലയില്‍ മാറ്റം വരുത്തിയില്ല. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യാന്തര വിപണിയിലെ വില കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ നേരത്തെയുള്ള നഷ്ട നികത്താന്‍ രാജ്യത്ത് വില കുറയ്‌ക്കേണ്ടതില്ലെന്നാണ് കമ്പനികളുടെ തീരുമാനം. ഇപ്പോഴത്തെ വിലയില്‍ പെട്രോള്‍ വില്‍ക്കുന്നതുകൊണ്ട് ലിറ്ററിനു രണ്ടു രൂപ നഷ്ടമുണ്ടാവുന്നതായാണ് കമ്പനികള്‍ പറയുന്നത്. ഡീസലിന് നഷ്ടം നാലു രൂപയാണ്.

ഈ വര്‍ഷം ഇതുവരെ 26 തവണയാണ് ഇന്ധന വില വര്‍ധിപ്പിച്ചത്. പെട്രോള്‍ ലിറ്ററിന് 7.46 രൂപയും ഡീസല്‍ 7.60 രൂപയുമാണ് വര്‍ധിപ്പിച്ചത്. വില വര്‍ധനയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ നികുതി കുറച്ച് വില പിടിച്ചുനിര്‍ത്തുകയെന്ന നിര്‍ദേശം തള്ളുകയാണ് സര്‍ക്കാര്‍ ചെയ്തത്. 

രാജ്യാന്തര വിപണിയിലെ വില നിലവിലെ അവസ്ഥയില്‍ തുടരുന്ന പക്ഷം നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം പെട്രോള്‍, ഡീസല്‍ വില കൂട്ടുമെന്നാണ് സൂചനകള്‍. ഡിമാന്‍ഡ് കൂടുന്നതിനാല്‍ രാജ്യാന്തര വില ഉയര്‍ന്നുനില്‍ക്കാനാണ് സാധ്യതെയന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com