ദൂരത്തിന് അനുസരിച്ച് ടോള്‍; ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ്  പരീക്ഷണ ഘട്ടത്തിലെന്ന് നിതിന്‍ ഗഡ്കരി 

ടോള്‍ പ്ലാസയിലെ വാഹനക്കുരുക്ക് പരിഹരിക്കുന്നതിന് ആവിഷ്‌കരിച്ച ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് തിരിച്ചറിയല്‍ സംവിധാനം പരീക്ഷണ ഘട്ടത്തിലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ടോള്‍ പ്ലാസയിലെ വാഹനക്കുരുക്ക് പരിഹരിക്കുന്നതിന് ആവിഷ്‌കരിച്ച ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് തിരിച്ചറിയല്‍ സംവിധാനം പരീക്ഷണ ഘട്ടത്തിലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. വാഹനങ്ങള്‍ തടയാതെ തന്നെ ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്ന് ഓട്ടോമാറ്റിക്ക് ആയി ടോള്‍ പിരിക്കുന്ന സംവിധാനമാണ് ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗിനിഷന്‍ സിസ്റ്റം. ദേശീയ പാതയില്‍ എത്ര ദൂരം സഞ്ചരിച്ചു എന്നതിനെ അടിസ്ഥാനമാക്കിയിരിക്കും പുതിയ ടോള്‍ പിരിവെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു.

ഇന്തോ- അമേരിക്കന്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് വരാനിരിക്കുന്ന പുതിയ ടോള്‍ സംവിധാനത്തെ കുറിച്ച് മന്ത്രി വിശദീകരിച്ചത്. പുതിയ സിസ്റ്റം നടപ്പായാല്‍ രണ്ടു ഗുണങ്ങളാണ് ഉണ്ടാവുക. ടോള്‍ ബൂത്തുകളിലൂടെ സുഗമമായി വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കും. കൂടാതെ സഞ്ചരിക്കുന്ന ദൂരത്തിന് അനുസരിച്ച് ടോള്‍ കൊടുത്താല്‍ മതിയാകുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ടോള്‍ ബൂത്തില്‍ പ്രവേശിച്ചാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള ടോള്‍ കൊടുക്കണം. എത്ര ദൂരം സഞ്ചരിച്ചു എന്നതിന് പ്രാധാന്യമില്ല. വൈദ്യുതിയെ അടിസ്ഥാനമാക്കിയുള്ള പൊതുഗതാഗത സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

2018-19 വര്‍ഷത്തില്‍ ടോള്‍ പ്ലാസയിലൂടെ കടന്നുപോകുന്നതിന് വാഹനങ്ങള്‍ക്ക് ശരാശരി വേണ്ടിയിരുന്നത് എട്ടുമിനിറ്റാണ്. ഫാസ് ടാഗ് വന്നതോടെ ഇത് 47 സെക്കന്‍ഡായി കുറയ്ക്കാന്‍ സാധിച്ചു. പുതിയ സംവിധാനം വന്നാല്‍ ഒരു തടസവുമില്ലാതെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

ദേശീയപാതകളില്‍ അത്യാധുനിക ട്രാഫിക് മാനേജ്‌മെന്റ് സംവിധാനം സ്ഥാപിച്ച് വരികയാണ്. 2024 ഓടേ ദേശീയ പാതയില്‍ 15000 കിലോമീറ്റര്‍ ഭാഗത്ത് ഇന്റലിജന്‍സ് ട്രാഫിക് സിസ്റ്റം നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. റോഡ് സുരക്ഷയെ കരുതിയാണ് പുതിയ അത്യാധുനിക സംവിധാനം ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com