ഇറ്റാലിയൻ സൂപ്പർ കാർ കമ്പനിയായ മസരാട്ടിയുടെ എംസി 20 മോഡലിനെ വിമര്‍ശിച്ച് ഇന്ത്യൻ വ്യവസായി ഗൗതം സിംഘാനിയ. താൻ ഓടിച്ചതിൽ വെച്ച് ഏറ്റവും മോശം കാറാണ് മസരാട്ടിയുടെ എംസി 20 മോഡൽ. ആരെങ്കിലും അത് ഓടിക്കാൻ ആലോചിക്കുന്നെങ്കിൽ അത് അപകടമാണന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. എംസി20യോടുള്ള അതൃപ്‌തി എക്‌സിലൂടെയായിരുന്നു അദ്ദേഹം പ്രകടിപ്പിച്ചത്.
ഓടിക്കുമ്പോൾ ഫുട്‌ബോൾ ബൗൺസ് ചെയ്യുന്നതു പോലെയെന്ന് പറഞ്ഞപ്പോൾ ഇന്ത്യയിലെ റോഡുകളുടെ കുഴപ്പമെന്നായിരുന്നു കമ്പനിയുടെ മറുപടി നൽകിയതെന്നും അദ്ദേഹം പറഞ്ഞു. മൂന്നര കോടിയോളം വില വരുന്ന കാർ ഇപ്പോൾ തന്റെ ഗാരേജിൽ കയറ്റിയിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ അധികൃതരോടും കൺസ്യൂമർ കോടതിയോടും വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം അപേക്ഷിച്ചു. ലോകത്തിലെ ഏറ്റവും വലിയ സ്യൂട്ട് ഫാബ്രിക് നിർമാതാക്കളായ റെയ്മണ്ട് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് അദ്ദേഹം. സൂപ്പർ കാറുകളോടുള്ള അദ്ദേഹത്തിന്റെ താൽപര്യം മുൻപും വാർത്തയായിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കാർ ക്ലബ്ബും അദ്ദേഹമാണ് രൂപീകരിച്ചത്.
മോഡലിനെ കുറിച്ച് ഒരു പൊതു അഭിപ്രായം തേടാൻ പോലും കമ്പനിക്ക് പേടിയാണെന്നും കഴിഞ്ഞ ദിവസം ഗൗതം സിംഘാനിയ ട്വീറ്റ് ചെയ്‌തു. ചുരുക്കം പറഞ്ഞാൻ 'ഞാൻ മുടക്കിയത് മസരാട്ടിക്ക് വേണ്ടിയാണ് എന്നാൽ എനിക്ക് കിട്ടിയതോ ഒരു നാരങ്ങയു'മാണെന്ന് അദ്ദേഹം ആക്ഷേപിച്ചു. ഒരു സ്വതന്ത്ര ടെസ്റ്റ് ഡ്രൈവറെ നിയോഗിച്ച് മോഡലിന്റെ സുരക്ഷ പരിശോധിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
മികച്ച ഫീച്ചറുകൾ ഉറപ്പു നൽകി പുറത്തിറക്കിയ കാറിന് ഇന്ത്യയിൽ ഏതാണ്ട് 3.65 കോടി രൂപയാണ് വില. 3.0 ലിറ്റർ വി6 എഞ്ചിനാണ് കാറിനുള്ളത്. മണിക്കൂറിൽ 325 കിലോമീറ്റർ വേഗത. പോർഷെ 911 ടർബോ, ലംബോർഗിനി ഹുറാകാൻ, മക് ലാറെൻ ആർട്യൂറ, ഫെരാരി എഫ്8 ട്രിബ്യൂട്ടോ എന്നിവയോടാണ് എംസി20 മത്സരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ