ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ വിവിധ സ്ഥിര നിക്ഷേപങ്ങളുടെ നിരക്ക് വര്‍ധിപ്പിച്ചു. രണ്ടു കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ നിരക്കാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.
ഏഴുദിവസം മുതല്‍ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ അരശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. നിലവിലെ മൂന്ന് ശതമാനത്തില്‍ നിന്ന് 3.5 ശതമാനമായി വര്‍ധിപ്പിച്ചു. 46 ദിവസം മുതല്‍ 179 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ 25 ബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. 4.75 ശതമാനമാണ് പുതിയ പലിശനിരക്ക്.
180 ദിവസം മുതല്‍ 210 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ അരശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. 5.25 ശതമാനത്തില്‍ നിന്ന് 5.75 ശതമാനമായാണ് പലിശനിരക്ക് വര്‍ധിപ്പിച്ചത്.
211 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ വരെയുള്ള നിക്ഷേപങ്ങളുടെ പുതുക്കിയ പലിശനിരക്ക് ആറു ശതമാനമാണ്. നേരത്തെ ഇത് 5.75 ശതമാനമായിരുന്നു. മൂന്ന് വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 6.75 ശതമാനമായാണ് വര്‍ധിച്ചത്. നിലവില്‍ 6.50 ശതമാനമായിരുന്നു പലിശ. മറ്റു നിക്ഷപങ്ങളുടെ പലിശനിരക്കില്‍ മാറ്റമില്ല.
മുതിര്‍ന്നവരുടെ പലിശനിരക്കിലും മാറ്റമുണ്ട്. മൂന്ന് വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പുതുക്കിയ പലിശനിരക്ക് 7.25 ശതമാനമാണ്. നേരത്തെ ഇത് ഏഴ് ശതമാനമായിരുന്നു. അഞ്ചുവര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് ഏഴര ശതമാനമായി തുടരും. ഇതിന് പുറമേ പ്രത്യേക നിക്ഷേപ പദ്ധതിയായ അമൃത് കലാശ് തെരഞ്ഞെടുക്കുന്നവര്‍ക്ക് 7.10 ശതമാനമാണ് പലിശ. മുതിര്‍ന്നവര്‍ക്ക് 7.60 ശതമാനം വരെ പലിശ ലഭിക്കും. അമൃത് കലാശ് പദ്ധതിയില്‍ ചേരുന്നതിനുള്ള സമയപരിധി 2024 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ