ട്വിറ്ററിന്റെ സിഇഒയായി മുൻ എൻബിസി യൂണിവേഴ്സൽ അഡ്വർടൈസിംഗ് മേധാവി ലിൻഡ യാക്കാരിനോയെ പ്രഖ്യാപിച്ചു. ഇലോൺ മസ്‌ക് ആണ് പുതിയ ട്വിറ്റർ സിഇഒയുടെ പേര് ട്വീറ്റിലൂടെ അറിയിച്ചത്. "ട്വിറ്ററിന്റെ പുതിയ സിഇഒ ആയി ലിൻഡ യാക്കാരിനോയെ സ്വാഗതം ചെയ്യുന്നതിൽ ഞാൻ ആവേശത്തിലാണ്!", എന്നാണ് മസ്കിന്റെ ട്വീറ്റ്. ആറാഴ്ചയ്ക്കുള്ളിൽ നിയമനമുണ്ടാകുമെന്നാണ് വിവരം.
സിഇഒ സ്ഥാനമൊഴിയുന്ന മസ്ക് ചെയർമാൻ, ചീഫ് ടെക്‌നോളജി ഓഫീസർ എന്നീ സ്ഥാനങ്ങൾ തുടർന്നേക്കും. ലിൻഡ പ്രാഥമികമായി ബിസിനസ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും താൻ ഉൽപ്പന്ന രൂപകൽപ്പനയിലും പുതിയ സാങ്കേതികവിദ്യയിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുമാണ് മസ്ക് അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ പ്രവർത്തനങ്ങളുടെ മേൽനോട്ടം താൻതന്നെ നിർവഹിക്കുമെന്നും മസ്ക് വ്യക്തമാക്കി. നിലവിൽ ട്വിറ്ററിനെ നിയന്ത്രിക്കുന്ന എക്സ് കോർപ്പറേഷന്റെ സിഇഒ ആയും ലിൻഡ പ്രവർത്തിക്കും.
കഴിഞ്ഞ വർഷം നവംബറിവാണ് ഇലോൺ മസ്‌ക് ട്വിറ്റർ സിഇഒ ആയി ചുമതലയേറ്റെടുത്തത്. ലോകവ്യാപകമായി ജീവനക്കാരെ പിരിച്ചുവിട്ടതടക്കം പല മാറ്റങ്ങളുണ്ടായി. ട്വിറ്ററിൽ പരസ്യം നൽകിയിരുന്ന മിക്ക ബ്രാൻഡുകളും പിൻമാറി, ഇതോടെ പരസ്യവരുമാനം കുത്തനെ ഇടിഞ്ഞ് കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായി. ഈ ഘട്ടത്തിൽ നിന്ന് കരകയറ്റുമെന്ന പ്രതീക്ഷയിലായിരിക്കും പരസ്യ മേഖലയിൽ പ്രവർത്തിച്ച ലിൻഡയെ ട്വിറ്ററിന്റെ സിഇഒയായി നിയമിക്കുന്നതെന്നാണ് വിലയിരുത്തൽ. ലിൻഡയുടെയും മസ്കിന്റെയും ആശയങ്ങൾ ഉൾക്കൊള്ളുമ്പോൾ ട്വിറ്റർ ഭാവിയിൽ ഏറ്റവും ജനപ്രിയമായ സോഷ്യൽ മീഡീയ പ്ലാറ്റ്ഫോമായി മാറുമെന്നാണ് വിലയിരുത്തൽ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ