ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കായി സവിശേഷ തിരിച്ചറിയല്‍ നമ്പറിന് രൂപം നല്‍കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ അടക്കം വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ ഉപയോക്താക്കളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം.
മൊബൈല്‍ ഉപയോക്താക്കള്‍ക്കായുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്ന നിലയിലാണ് ഇത് പ്രവര്‍ത്തിക്കുക. ഫോണ്‍ കണക്ഷനുമായി ബന്ധപ്പെട്ട് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഫോണുകളുടെ എണ്ണം, സിം കാര്‍ഡുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഇതിന് പുറമേ സിംകാര്‍ഡ് ആക്ടീവ് ആണോ, ഒരാളുടെ പേരില്‍ എത്ര സിംകാര്‍ഡ് ഉണ്ട് തുടങ്ങി വിവിധ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനും ഇതുവഴി സാധിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ഹെല്‍ത്ത് അക്കൗണ്ട് പോലെയായിരിക്കും ഈ തിരിച്ചറിയല്‍ നമ്പര്‍. രോഗിയുടെ ആരോഗ്യ ചരിത്രം റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുന്നതിനാണ് ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ഹെല്‍ത്ത് അക്കൗണ്ട് . സമാനമായ നിലയില്‍ മൊബൈല്‍ ഉപയോക്താക്കളുടെ വിവരങ്ങളാണ് തിരിച്ചറിയല്‍ നമ്പറില്‍ ഉണ്ടാവുക. തട്ടിപ്പുകള്‍ വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ മൊബൈല്‍ ഉപയോക്താക്കള്‍ക്കായി തിരിച്ചറിയല്‍ നമ്പര്‍ അവതരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. വ്യാജ സിംകാര്‍ഡുകളുടെ നിര്‍മ്മാണം അടക്കമുള്ളവ തടയാന്‍ ഇതുവഴി സാധിക്കും. സിംകാര്‍ഡ് ട്രാക്ക് ചെയ്യാനും പ്രയോജനം ചെയ്യും. മൊബൈല്‍ ഉപയോഗം കൂടുതല്‍ സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ