1128 കോടി രൂപ ടാക്‌സ് മടക്കി നല്‍കണം; വൊഡഫോണ്‍- ഐഡിയയ്ക്ക് അനുകൂല വിധി 

പ്രമുഖ ടെലികോം കമ്പനിയായ വൊഡഫോണ്‍ ഐഡിയ കമ്പനിക്ക് 1128 കോടി രൂപ ടാക്‌സ് തിരികെ നല്‍കാന്‍ ആദായനികുതി വകുപ്പിന് മുംബൈ ഹൈക്കോടതിയുടെ നിര്‍ദേശം.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: പ്രമുഖ ടെലികോം കമ്പനിയായ വൊഡഫോണ്‍ -ഐഡിയ കമ്പനിക്ക് 1128 കോടി രൂപ ടാക്‌സ് തിരികെ നല്‍കാന്‍ ആദായനികുതി വകുപ്പിന് ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശം. 2016-17 സാമ്പത്തികവര്‍ഷം കമ്പനി നികുതിയായി അടച്ച തുകയാണിത്. സമയപരിധി കഴിഞ്ഞതിനാല്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ ആദായനികുതി വകുപ്പ് പുറത്തിറക്കിയ അസസ്‌മെന്റ് ഉത്തരവ് നിലനില്‍ക്കില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.

റീഫണ്ട് അനുവദിക്കുന്നില്ല എന്ന് കാണിച്ച് ആദായനികുതി വകുപ്പിനെതിരെ വൊഡഫോണ്‍- ഐഡിയ കമ്പനി നല്‍കിയ ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. 30 ദിവസത്തിനുള്ളില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതില്‍ അസസിങ് ഓഫീസര്‍ വീഴ്ച വരുത്തി. ഇതുവഴി ഖജനാവിനും പൊതുജനങ്ങള്‍ക്കും വന്‍ നഷ്ടമുണ്ടായതായി ജസ്റ്റിസുമാരായ കെ ആര്‍ ശ്രീറാമും നീല ഗോഖലെയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. 

അസസ്‌മെന്റ് വര്‍ഷമായ 2016-17ല്‍ നികുതിയായി അടച്ച പണത്തില്‍ നിന്ന് റീഫണ്ട് അനുവദിക്കുന്നതില്‍ ആദായനികുതി വകുപ്പ് വീഴ്ച വരുത്തി എന്നതാണ് വൊഡഫോണ്‍- ഐഡിയ കമ്പനിയുടെ ഹര്‍ജി. വരുമാനത്തെ അടിസ്ഥാനമാക്കി നല്‍കേണ്ട നിയമപരമായ നികുതിയേക്കാള്‍ കൂടുതലാണ് ചുമത്തിയതെന്നും കമ്പനി ആരോപിക്കുന്നു. 

വൊഡഫോണിന്റെ കേസ് തികച്ചും പ്രാഥമികമാണെന്നും ആദായനികുതി നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായി  ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ ബന്ധപ്പെട്ട മൂല്യനിര്‍ണ്ണയ ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് പൂര്‍ണ്ണമായ ഉദാസീനതയും അശ്രദ്ധമായ സമീപനവും ഉണ്ടായതായും ബെഞ്ച് നിരീക്ഷിച്ചു. ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ച ഖജനാവിനെ ബാധിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇത് ഇടയാക്കിയതായും കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് പറഞ്ഞ കോടതി,വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രധനമന്ത്രാലയത്തോട് നിര്‍ദേശിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com