ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാന്റെ 24.95 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി; വിദേശ കറന്‍സി കേസില്‍ സ്റ്റേ
ന്യൂഡല്‍ഹി: ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാന്‍ പവന്‍ കാന്ത് മുഞ്ജാലിന്റെ 24.95 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടി.
പവന്‍ കാന്ത് മുഞ്ജാലിന്റെ ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന മൂന്ന് സ്ഥാവര സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് ഇഡി നടപടി സ്വീകരിച്ചത്.
1962ലെ കസ്റ്റംസ് നിയമത്തിലെ സെക്ഷന്‍ 135 പ്രകാരം മുഞ്ജാലിനും അദ്ദേഹത്തിന്റെ കമ്പനികള്‍ക്കുമെതിരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 54 കോടി രൂപയുടെ വിദേശ കറന്‍സി / പണം ഇന്ത്യയില്‍ നിന്ന് വിദേശത്തേയ്ക്ക് അനധികൃതമായി കടത്തി കൊണ്ടുപോയി എന്നാരോപിച്ചായിരുന്നു നടപടി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. പവന്‍ കാന്ത് മുഞ്ജാലിന് മറ്റ് ആളുകളുടെ പേരില്‍ വിദേശ കറന്‍സി / ഫോറിന്‍ എക്‌സ്‌ചേഞ്ച് ലഭിച്ചുവെന്നും അത് വിദേശത്ത് തന്റെ സ്വകാര്യ ചെലവുകള്‍ക്കായി ഉപയോഗിച്ചതായുമാണ് അന്വേഷണത്തില്‍ ഇഡി കണ്ടെത്തിയത്.
അതിനിടെ വിദേശ കറന്‍സി കടത്തിയെന്ന് ആരോപിച്ച് പവന്‍ കാന്ത് മുഞ്ജാലിനെതിരെയുള്ള ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ നടപടികള്‍ ഡല്‍ഹി ഹൈക്കോടതി താത്കാലികമായി തടഞ്ഞു. കസ്റ്റംസ്, എക്‌സൈസ്, സര്‍വീസ് ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണല്‍ മുഞ്ജാലിനെ കുറ്റവിമുക്തനാക്കിയത് ഇടക്കാല ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ