വെച്ചൂര്‍ പശു കേരളത്തില്‍ മാത്രമല്ല, ഇതിന് ബന്ധുക്കള്‍ അങ്ങ് യൂറോപ്പിലുമുണ്ട്

ലോകത്തിലെ തന്നെ ഏറ്റവും ചെറിയ പശു ഇനവും കേരളത്തിന്റെ തനതു ജനുസുമാണ് വെച്ചൂര്‍ പശു.
വെച്ചൂര്‍ പശു
വെച്ചൂര്‍ പശു

ലോകത്തിലെ തന്നെ ഏറ്റവും ചെറിയ പശു ഇനവും കേരളത്തിന്റെ തനതു ജനുസുമാണ് വെച്ചൂര്‍ പശു. ഈ പശുവിന്റെയും യൂറോപ്പിലെ കുള്ളന്‍ പശുക്കളായ 'സ്വെര്‍ഗ്‌സെബു'വിന്റെയും പൂര്‍വികര്‍ ഒന്നാണെന്ന് കണ്ടെത്തി. കാക്കനാട് സ്മാര്‍ട് സിറ്റിയിലെ അഗ്രിജിനോമിലെ ഡോ. പ്രമോദ്കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്.

വെച്ചൂര്‍ ഉള്‍പ്പെടെ വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ട ഏഴ് പശു ഇനങ്ങളിലെ 'മൈറ്റോകോണ്‍ട്രിയ'യുടെ ജനിതകഘടനയില്‍ പരീക്ഷണം നടത്തിയ ശേഷം ഈ ഗവേഷണ ഫലം ലോകത്തെ മറ്റു പശു ഇനങ്ങളുമായി താരതമ്യം ചെയ്താണ് വെച്ചൂര്‍ പശുവിന്റെ യൂറോപ്പിലെ ബന്ധം ഗവേഷകര്‍ കണ്ടെത്തിയത്. വെച്ചൂര്‍ പശു ഉള്‍പ്പെട്ട ദക്ഷിണേന്ത്യന്‍ പശുക്കളുടെ മൈറ്റോകോണ്‍ട്രിയയുടെ ജനിതകഘടനയില്‍ ഉത്തരേന്ത്യന്‍ പശുക്കളെക്കാള്‍ സാമ്യം യൂറോപ്പിലെ 'സ്വെര്‍ഗ്‌സെബു' എന്ന ഈ പശുവിനോടോണ്.

സ്വെര്‍ഗ്‌സെബു
സ്വെര്‍ഗ്‌സെബു

ദക്ഷിണേന്ത്യന്‍ പശുക്കളും ഗീര്‍, താര്‍പാര്‍ക്കര്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ പശുക്കളും ഏതാണ്ട് 20000-30000 വര്‍ഷം മുന്‍പ് രണ്ടു കുടുംബങ്ങളായി വേര്‍പിരിഞ്ഞതാണെന്നും ഗവേഷകസംഘം കണ്ടെത്തി. മൈറ്റോകോണ്‍ട്രിയല്‍ ഡിഎന്‍എ, അനിമല്‍ ബയോടെക്‌നോളജി എന്നീ രാജ്യാന്തര ജേണലുകളുടെ ഏറ്റവും പുതിയ ലക്കത്തില്‍ ഈ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

സ്വെര്‍ഗ്‌സെബു പശുക്കള്‍ക്കു ശ്രീലങ്കയുമായി ബന്ധമുണ്ട്. ഇവിടെനിന്നാണ് ഇവയെ ജര്‍മനിയിലേക്കു കൊണ്ടുപോയത്. അഗ്രിജിനോമിലെ ഡോ.ദിനേശ്, ഡോ. ജോര്‍ജ് തോമസ്, സജേഷ് എന്നിവരും ഗവേഷണത്തിന്റെ ഭാഗമായിരുന്നു. വെറ്ററിനറി സര്‍ജന്‍മാരായ ഡോ.അനില്‍ സക്കറിയ, ഡോ. അരുണ്‍ സക്കറിയ എന്നിവരുടെ സഹായവും ലഭിച്ചു.  

ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പശുവാണ് വെച്ചൂര്‍ പശു. ഇതിന്റെ ഉയരം 87 സെന്റീമിറ്ററും നിളം 124 സെന്റീമീറ്ററുമാണ്. കോട്ടയം വെച്ചൂരാണ് സ്വദേശം. തീരദേശത്തു വളര്‍ന്നുവന്ന ഏക പശു ഇനമാണിത്. ഇതിന്റെ പാലിന് ഔഷധമൂല്യം കൂടുതലുമാണ്. പ്രമേഹം, രക്തസമ്മര്‍ദം എന്നിവയ്ക്ക് മരുന്നായും ഇതിന്റെ പാല്‍് ഉപയോഗിക്കാറുണ്ട്. ഇളംചുവപ്പ്, വെള്ള, കറുപ്പ്, ചാര നിറങ്ങളില്‍ കാണപ്പെടുന്നു വെച്ചൂര്‍ പശുവിനെ 1960 വരെ കേരളത്തിലെ വീടുകളില്‍ വ്യാപകമായി വളര്‍ത്തിയിരുന്നു. സങ്കര ഇനങ്ങള്‍ വന്നതോടെ ഏതാണ്ട് ഇല്ലാതായി. ഇന്ന് ആകെ 200 നടുത്ത് പശുക്കളേയുള്ളു. ഇതില്‍ 100 എണ്ണം വെറ്ററിനറി സര്‍വകലാശാലയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com