ആശിഷ് ഇന്ന് മെക്കാനിക്കല്‍ എഞ്ചിനിയര്‍ അല്ല, ജോലി ഉപേക്ഷിച്ച് കാല്‍നടയായി 62,254കിലോമീറ്റര്‍ താണ്ടിയത് അഡ്വഞ്ചറിനുവേണ്ടിയും അല്ല 

ഇതിനോടകം 62254കിലോമീറ്റര്‍ നടന്ന് അഞ്ച് സംസ്ഥാനങ്ങളിലായി 54ജില്ലകള്‍ ആശിഷ് സന്ദര്‍ശിച്ചുകഴിഞ്ഞു
ആശിഷ് ഇന്ന് മെക്കാനിക്കല്‍ എഞ്ചിനിയര്‍ അല്ല, ജോലി ഉപേക്ഷിച്ച് കാല്‍നടയായി 62,254കിലോമീറ്റര്‍ താണ്ടിയത് അഡ്വഞ്ചറിനുവേണ്ടിയും അല്ല 

ജോലികഴിഞ്ഞ് മടങ്ങുംവഴി നിറയെ മുറിവുകളുമായി ഒരു മെലിഞ്ഞ കുട്ടി കൈ നീട്ടി മുന്നില്‍ വന്നു. അവന്‍ ആവശ്യപ്പെട്ടതുപോലെ പണം നല്‍കി ഒഴിവാക്കാതെ
കുട്ടിയെ ഒപ്പം കൂട്ടി. മുറിവുകള്‍ മരുന്നുവച്ചുകെട്ടി, പുതിയ ഉടുപ്പുകള്‍ വാങ്ങി നല്‍കി. പിറ്റേ ദിവസം മുതല്‍ അവനെ അടുത്തുള്ള സ്‌കൂളില്‍ ചേര്‍ത്തു. കുട്ടികള്‍ നേരിടുന്ന വലിയ പ്രശ്‌നങ്ങളില്‍ ഒന്ന് തന്റെ കണ്‍മുന്നില്‍ കണ്ടപ്പോഴാണ് ഇത്തരം കാര്യങ്ങളില്‍ ഇടപെടേണ്ടതിന്റെ ആവശ്യകത ആശിഷ് ശര്‍മ എന്ന 29കാരന്‍ തിരിച്ചറിഞ്ഞത്. അന്നുമുതല്‍ ബാലഭിക്ഷാടനത്തിനെതിരെ പോരാടുകയാണ് ഈ മെക്കാനിക്കല്‍ എന്‍ജിനിയര്‍. കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ജോലി ഉപേക്ഷിച്ചു. ഇപ്പോള്‍ രാജ്യം മുഴുവന്‍ നടന്ന് ബോധവത്കരണം നല്‍കിവരികയാണ് അശിഷ്.

ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ ജോലിചെയ്തുവരികയായിരുന്ന അശിഷ് 2015ലാണ് തന്റെ മുന്നിലെത്തിയ കുട്ടിയെ ഭിക്ഷാടനത്തില്‍ നിന്ന് മോചിപ്പിച്ച് പഠനത്തിനായി അയച്ചത്. അന്ന് ആ കുട്ടിയെ സ്‌കൂളില്‍ ചേര്‍ത്ത് അവന്റെ ചിലവുകളെല്ലാം വഹിച്ചപ്പോഴാണ് അവനേപോലുള്ള മറ്റു കുട്ടികളെകുറിച്ച് താന്‍ ഓര്‍ത്തതെന്ന് ആശിഷ് പറയുന്നു. ഇത്തരം ജീവിതസാഹചര്യങ്ങളില്‍ അകപ്പെട്ടുപോയ കുട്ടികളെകുറിച്ചുള്ള ചിന്ത പിന്നീടുള്ള ദിവസങ്ങളില്‍ എന്റെ ഉറക്കം കെടുത്തി, അങ്ങനെ 2015ലെ ക്രിസ്മസ് ദിനത്തില്‍ ജോലി ഉപേക്ഷിച്ച് കുട്ടികള്‍ക്കായി ഇറങ്ങാം എന്ന തീരുമാനത്തില്‍ ഉറച്ചു. അന്നുവരെ ഈ വിഷയത്തില്‍ കൂടുതല്‍ അറിവൊന്നുമില്ലാതിരുന്നതിനാല്‍ തന്നെ ഇതേകുറിച്ച് കൂടുതല്‍ പഠിച്ചു, ആശിഷ് പറയുന്നു. 

'ഒരുപാട് കാര്യങ്ങളെകുറിച്ച് ആഴത്തില്‍ മനസിലാക്കിയപ്പോഴാണ് നമ്മുടെ രാജ്യത്ത് ബാലഭിക്ഷാടനം വളരെരെയധികം വ്യാപിച്ചുകിടക്കുകയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. ബോധവത്കരണത്തിന്റെ അപര്യാപ്തത മൂലം സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പല ക്ഷേമ പദ്ധതികളും അര്‍ഹരിലേക്ക് എത്താതെപോകന്നതാണ് ഇക്കൂട്ടത്തിലേക്ക് കൂടുതല്‍ കുട്ടികളെ സംഭാവന ചെയ്തുകൊണ്ടിരുന്ന ഒരു പ്രധാന കാരണം', അദ്ദേഹം പറഞ്ഞു. 

രാജ്യം മുഴുവന്‍ കാല്‍നടയായെത്തി ഈ വിഷയത്തെകുറിച്ച് അവബോധം സൃഷ്ടിക്കാമെന്ന ആശയത്തിലേക്കാണ് ആശിഷ് എത്തിയത്. 'നേരില്‍ കണ്ടുമുട്ടി ഇത്തരം കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കിയില്ലെങ്കില്‍ ഉദ്ദേശിക്കുന്ന ആളുകളിലേക്ക് ഇവയൊന്നും എത്തിപ്പെടുകയില്ല. ഇതിനായി രാജ്യം മുഴുവന്‍ എത്തുക എന്നത് തന്നെയാണ് യോജിച്ച മാര്‍ഗ്ഗമെന്ന് ഞാന്‍ വിശ്വസിക്കുന്നു', ആശിഷ് പറയുന്നു

2017 ആഗസ്റ്റ് 22 മുതലാണ് ആശിഷ് തന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ' കാല്‍നടയാത്ര എന്ന എന്റെ തീരുമാനം അത്ര ലളിതമായ ഒന്നായിരുന്നില്ല എങ്കിലും രാജ്യത്തുനിന്ന് ബാലഭിക്ഷാടനം ഇല്ലാതാക്കണമെന്ന എന്റെ ലക്ഷ്യം മുന്നോട്ടുപോകാന്‍ എനിക്ക് ഊര്‍ജ്ജം തന്നുകൊണ്ടിരിക്കുകയാണ്, ആശിഷ് പറയുന്നു.

തുടക്കത്തില്‍ മാതാപിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമെല്ലാം ശക്തമായ  എതിര്‍പ്പ് ഉയര്‍ന്നിരുന്നെങ്കിലും ഇന്നവര്‍ ആശിഷിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു. ദിവസവും 30-40കിലോമീറ്റല്‍ നടന്നാണ് ആശിഷ് കുട്ടികള്‍ക്കുള്ള ക്ഷേമ പദ്ധതികളെക്കുറിച്ച് ആളുകളെ അറിയിക്കുന്നത്. 

ഇതിനോടകം 62254കിലോമീറ്റര്‍ നടന്ന് അഞ്ച് സംസ്ഥാനങ്ങളിലായി 54ജില്ലകള്‍ ആശിഷ് സന്ദര്‍ശിച്ചുകഴിഞ്ഞു. 'ഈ അഞ്ച് സംസ്ഥാനങ്ങളിലെയെല്ലാം മുഖ്യമന്ത്രിമാരെ ഞാന്‍ നേരില്‍ കണ്ടിരുന്നു. ഇന്ത്യയെ ബാലഭിക്ഷാടകര്‍ ഇല്ലാത്ത രാജ്യമാക്കി മാറ്റാനുള്ള ശ്രമങ്ങളെകുറിച്ച് അവരുമായി സംസാരിച്ചു', ലക്ഷ്യത്തിലേക്കുള്ള ഓരോ ചുവടുകളിലും വ്യക്തമായ കണക്കൂകൂട്ടലുമായി ആശിഷ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com