'പറ്റില്ലെങ്കില്‍ വെല്ല വര്‍ക്കപ്പണിക്കും പോടാ...', ഇതില്‍ എന്താണ് ഇത്ര ചിരിക്കാന്‍; വാര്‍ക്കപ്പണിക്കാരന്റെ മകന്‍ ചോദിക്കുന്നു

ഒരു പണിക്കും കൊള്ളാത്തവര്‍ക്ക് പറ്റിയ പണിയല്ല വാര്‍ക്കപ്പണി എന്ന് വിളിച്ചുപറയുകയാണ് ജിബിന്‍ ഫ്രാന്‍സിസ് എന്ന യുവാവ്
'പറ്റില്ലെങ്കില്‍ വെല്ല വര്‍ക്കപ്പണിക്കും പോടാ...', ഇതില്‍ എന്താണ് ഇത്ര ചിരിക്കാന്‍; വാര്‍ക്കപ്പണിക്കാരന്റെ മകന്‍ ചോദിക്കുന്നു


'പറ്റില്ലെങ്കില്‍ വെല്ല വര്‍ക്കപ്പണിക്കും പോടാ...' സോഷ്യല്‍ മീഡിയയിലും സിനിമയിലും എവിടെയും നമുക്ക് ഈ കമന്റ് കാണാം. ഒരു വ്യക്തിയുടെ കഴിവിനെ ചോദ്യം ചെയ്യാന്‍ ഇതിനേക്കാള്‍ മികച്ച കമന്റില്ല. എന്നാല്‍ അങ്ങനെ അങ്ങ് ചെയ്യാന്‍ പറ്റുന്നതാണോ വാര്‍ക്കപ്പണി. ശാരീരികവും മാനസികവുമായ അധ്വാനം വേണ്ടജോലിയാണെങ്കിലും കളിയാക്കാനും പുച്ഛിക്കാനുമാണ് കൂടുതല്‍ പേരും വാര്‍ക്കപ്പണിയെ ഉപയോഗിക്കുന്നത്. എന്നാല്‍ ഒരു പണിക്കും കൊള്ളാത്തവര്‍ക്ക് പറ്റിയ പണിയല്ല വാര്‍ക്കപ്പണി എന്ന് വിളിച്ചുപറയുകയാണ് ജിബിന്‍ ഫ്രാന്‍സിസ് എന്ന യുവാവ്. 

മെയ് ദിനത്തോടനുബന്ധിച്ച് ഫേയ്‌സ്ബുക്കിലിട്ട പോസ്റ്റിലാണ് വാര്‍ക്കപ്പണിക്കാരന്റെ മകനായ ജിബിന്‍ അധിക്ഷേപത്തിനെതിരേ രംഗത്തെത്തിയത്. തന്റെ അച്ഛന്റെ പണി ഓര്‍ത്തുണ്ടായ പൊള്ളുന്ന വെയിലിലും കോരിച്ചൊരിയുന്ന മഴയത്തും പണിയെടുക്കുന്ന വര്‍ക്കപണിക്കാരേയും വര്‍ക്കപ്പണിയേയും തമാശയാക്കി ചിരിക്കുമ്പോള്‍ നിങ്ങള്‍ ഇപ്പോള്‍ ഇരിക്കുന്ന കെട്ടിടത്തിന് വേണ്ടി നിര്‍മാണ തൊഴിലാളികള്‍ ഒഴുക്കിയ വിയര്‍പ്പിനെ കൂടി ഓര്‍ക്കണം എന്നാണ് ജിബിന്‍ പറയുന്നത്. 

ജിബിന്‍ ഫ്രാന്‍സിസിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്


'പറ്റില്ലെങ്കില്‍ വെല്ല വര്‍ക്കപ്പണിക്കും പോടാ... '
കുറെയധികം നാളുകളായി സിനിമകളിലും സോഷ്യല്‍ മീഡിയകളിലും തമാശക്കായി അല്ലെങ്കില്‍ ഒരു വ്യക്തിയെ കളിയാക്കാനായി ഉപയോഗിക്കുന്ന വാക്കുകള്‍ ആണിവ.
ഒരു പണിക്കും കൊള്ളാത്തവരെ നിങ്ങള്‍ക്ക് പറ്റിയത് വര്‍ക്കപണിയാണ് എന്ന് പുച്ഛത്തോടെ വിളിച്ചു പറയുന്നതിലെ നര്‍മ്മം എന്താണെന്ന് എനിക്ക് ഇത് വരെ മനസ്സിലായിട്ടില്ല...

എന്റെ അപ്പച്ചന്‍ ഒരു വാര്‍ക്കപ്പണിക്കാരന്‍ ആയിരുന്നു. എന്നും വൈകുന്നേരം പണി കഴിഞ്ഞു വന്നു നാളെ തട്ട് അടിക്കാനും മറ്റും ആവശ്യമായ പലകയുടെയും സിമന്റിന്റെയും മറ്റും കണക്കുകള്‍ കൂട്ടിയും കിഴിച്ചുമൊക്കെ നോക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സിമന്റ് തേക്കുന്നതിനു എന്തിനാണ് ഇത്ര വലിയ കണക്ക് കൂട്ടല്‍ എന്ന് പറഞ്ഞു ഞാന്‍ ചെറുപ്പത്തില്‍ അപ്പച്ചനെ ഒരുപാടു കളിയാക്കിയിട്ടുമുണ്ട്. പിന്നീടൊരിക്കല്‍ കോളേജില്‍ പഠിക്കുന്ന സമയത്താണ് എന്നെ പഠിപ്പിക്കുന്ന ഒരു അധ്യാപകന്റെ വീട് അപ്പച്ചന്‍ പണിതതാണെന്ന് ഞാന്‍ അറിയുന്നത്. അദ്ദേഹത്തിന്റെ വീടിന്റെ പ്ലാനില്‍ എന്‍ജിനീയര്‍ കാണാത്ത എന്തൊക്കെയോ കുഴപ്പങ്ങള്‍ കണ്ടെത്തിയതും അത് തിരുത്തിയതും കൂലിപ്പണിക്ക് വന്ന പണിക്കരാണ്. ആദ്യം എതിര്‍ത്തെങ്കിലും ഒടുവില്‍ എന്‍ജിനീയറിനു തന്റെ തെറ്റ് സമ്മതിക്കേണ്ടി വന്നു. അഭിമാനത്തോടെയാണ് സാറില്‍ നിന്നും ഞാന്‍ ആ കഥ കേട്ടിരുന്നത്.

പൊള്ളുന്ന വെയിലില്‍ നട്ടുച്ചക്ക് പോലും വീടിന്റെ തട്ടില്‍ കയറി നിന്ന് അധ്വാനിക്കുന്ന, കോരി ചൊരിയുന്ന മഴയത് ബഹുനിലക്കെട്ടിടങ്ങള്‍ക്ക് മുകളില്‍ ഒരു സേഫ്റ്റിയുമില്ലാതെ പണിയെടുക്കുന്ന വര്‍ക്കപണിക്കാരും വര്‍ക്കപ്പണിയും തമാശയാക്കി ചിരിക്കുമ്പോള്‍ നിങ്ങള്‍ ഓര്‍ക്കുക നിങ്ങള്‍ ഇപ്പോള്‍ ഇരിക്കുന്ന ആ കെട്ടിടം തേച്ചു മിനുക്കിയതു ഒരുപാടു കെട്ടിട നിര്‍മ്മാണ തൊഴിലാളികളുടെ വിയര്‍പ്പും കൂടി കൊണ്ടാണെന്ന്.

ഒരു പണിക്കും കൊള്ളാത്തവര്‍ക്ക് ചെയ്യാന്‍ പറ്റിയ പണിയല്ല വാര്‍ക്കപ്പണി, കാരണം ഒരു പണിക്കും കൊള്ളാത്തവര്‍ക്ക് ചെയ്യാന്‍ പറ്റിയ ഒരു പണിയും ഈ ലോകത്ത് ഇല്ല സുഹൃത്തേ.... 
തൊഴിലെടുത്തു ജീവിക്കുന്ന എല്ലാവര്‍ക്കും തൊഴിലാളി ദിനാശംസകള്‍...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com