'ആ നാട്ടില്‍ നിന്നും പെണ്ണ് കെട്ടരുത്, കുടുംബം കുളംതോണ്ടും; ചെക്കനെ പിന്നെ വീട്ടുകാര്‍ക്ക് കിട്ടില്ല': കുറിപ്പ് 

മാനുഷിക മൂല്യമുള്ളതും കൂടുതല്‍ തുല്യതയുള്ളതുമായ നീതിക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ അവനവന്‍ ആദ്യം ചെയ്യാന്‍ ശ്രമിക്കണം
'ആ നാട്ടില്‍ നിന്നും പെണ്ണ് കെട്ടരുത്, കുടുംബം കുളംതോണ്ടും; ചെക്കനെ പിന്നെ വീട്ടുകാര്‍ക്ക് കിട്ടില്ല': കുറിപ്പ് 

കൊച്ചി:വേദി പങ്കിടുന്നതിനെചൊല്ലി സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോനും നടന്‍ ബിനീഷ് ബാസ്റ്റിനും തമ്മിലുളള പ്രശ്‌നങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേരള സമൂഹം വലിയ പ്രാധാന്യത്തോടയാണ് ചര്‍ച്ച ചെയ്തത്. ജാതിയാണ് ഇവര്‍ തമ്മിലുളള പ്രശ്‌നങ്ങള്‍ക്ക് മൂലകാരണം എന്ന തരത്തിലുളള വാദമുഖങ്ങള്‍ ചര്‍ച്ചകള്‍ക്ക് കൊഴുപ്പേകി. ഇപ്പോള്‍ ദേശം, ജാതി എന്നിവയുടെ പേരില്‍ വേര്‍തിരിവ് കല്‍പ്പിക്കുന്ന തെറ്റായ സാമൂഹ്യചിന്തയുടെ പൊളളത്തരം തുറന്നുകാട്ടുകയാണ് കൗണ്‍സിലറും സൈക്കോളജിസ്റ്റുമായ കല മോഹന്‍. 

'ജനിച്ചു വീണതിനെക്കാള്‍ വളര്‍ന്നു വരുന്ന ചുറ്റുപാടാണ് ഏറെയും വ്യക്തിത്വത്തെ സ്വാധീനിക്കുന്നത്.മാനുഷിക മൂല്യമുള്ളതും കൂടുതല്‍ തുല്യതയുള്ളതുമായ നീതിക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ അവനവന്‍ ആദ്യം ചെയ്യാന്‍ ശ്രമിക്കണം. ആ സംവിധായകന്‍ ഒരുപാട് ചിന്തിച്ചിട്ടുണ്ടാകില്ല ഒരുപക്ഷെ.. തനിക്കു പ്രാധാന്യം വേണമെന്ന ബാലിശമായ ആഗ്രഹത്തില്‍ വന്ന പ്രശ്‌നം ആണോ എന്ന് ഓര്‍ക്കാറുണ്ട്... അത്യുന്നതങ്ങളില്‍ വൈകാരിക ബലമുള്ള ഒരാള്‍ അങ്ങനെ ചിന്തിക്കില്ല..'- കുറിപ്പില്‍ പറയുന്നു. 


കുറിപ്പിന്റെ പൂര്‍ണരൂപം


പിജി ക്കു പഠിക്കാന്‍ കോഴിക്കോട് പോയപ്പോള്‍ ആണ്, 
തെക്കത്തിയെയും മൂര്ഖനെയും കണ്ടാല്‍, മൂര്‍ഖനെ വെറുതെ വിട്ടിട്ടു തെക്കത്തിയെ തല്ലിക്കൊല്ലണം എന്നൊരു പറച്ചില്‍ ഉണ്ടെന്ന് കൊല്ലംകാരിയായ ഞാന്‍ കേട്ടത്.. 
ജാതി ചിന്ത കേട്ടിട്ടില്ല ആ കാലങ്ങളില്‍ ഒന്നും..

ഓര്‍മ്മവെച്ച നാള്‍ മുതല്‍ കൊല്ലം ജില്ലയിലെ, ചില ഇടങ്ങളില്‍ നിന്നും പെണ്ണ് എടുക്കുകയും കൊടുക്കുകയും ചെയ്യരുത് എന്ന് അടക്കം പറഞ്ഞു കേട്ടിട്ടുണ്ട്.. പെണ്ണരശു നാടാണത്രെ..

പെണ്ണ് കൊടുത്താല്‍, അമ്മായിയമ്മയും നാത്തൂനും പീഡിപ്പിക്കും.. 
ഇനി പെണ്ണെടുത്താലോ.. 
ചെക്കനെ പിന്നെ സ്വന്തം വീട്ടുകാര്‍ക്ക് ഇല്ല..
ആണുങ്ങള്‍ കിഴങ്ങന്‍മാര്‍ ആണത്രേ.. 
എന്തിനും ഏതിനും എന്റെ ഒപ്പം തുറന്ന മനസ്സോടെ നില്‍ക്കുന്ന ചില പെണ്ണുങ്ങള്‍ക്ക് ഈ നാടിന്റെ പാരമ്പര്യം ഉണ്ട്.. 
അത് കൊണ്ട് തന്നെ ഞാന്‍ ഉശിരുള്ള പെണ്ണുങ്ങളുടെ നാടെന്നു പറയും..

ഈ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന ഞങ്ങളുടെ കൊല്ലം ജില്ലക്കാരെയും തിരുവനന്തപുരം ക്കാരെയും 
വടക്കര്‍ക്ക് പേടിയാണത്രെ.. 
ഇവിടെ നിന്നും പെണ്ണെടുത്താല്‍, കൊടുത്താല്‍ ഒക്കെ കുടുംബം കുളംതോണ്ടും എന്നാണ്..

ഈ നാട്ടു പറച്ചിലില്‍ ബ്രാഹ്മണനും, നായരും, ചോവാനും തുടര്‍ന്നുള്ള എല്ലാ സമൂഹങ്ങളും പെടുമല്ലോ.. 
ഒന്നടങ്കം ആണ് പഴി ചാരുക എന്നോര്‍ക്കണം..

ഒരു സ്‌കൂളില്‍ കൗണ്‍സിലര്‍ ആയി ജോലി നോക്കുന്ന സമയത്തു, 
അവിടത്തെ ഹെഡ്മിസ്ട്രസ്, താഴെ ജാതിയില്‍ പെട്ട ഒരാളായിരുന്നു.. 
മറ്റാരുമല്ല, 
അത് അവര്‍ സ്വയം പറയുക ആണ്..

നല്ലത് പറയുന്നത്, ഇങ്ങു താഴെ തസ്തികയില്‍ ഉള്ള പ്യൂണ്‍ ആണെങ്കിലും, 
ജാതി താഴ്ന്നത് കൊണ്ട് ഞാന്‍ പറയുന്നത്, 
താഴെ പദവിയില്‍ ഉള്ളവര്‍ പോലും അനുസരിക്കുന്നില്ല എന്ന് വിവരവും വിദ്യാഭ്യാസവും ഉള്ള ആ സ്ത്രീ വിലപിക്കുന്നത് കണ്ടു സഹിക്കെട്ട് പോയിട്ടുണ്ട്.. 
ഇത്തരം അനുഭവങ്ങള്‍ ദേശത്തിന്റെ വ്യത്യാസം ഇല്ലാതെ പലരും പങ്കു വെക്കാറുണ്ട്..

' നമ്മളാരും അവരുടെ ജാതി ഓര്‍ക്കാറില്ല. 
പക്ഷെ, എത്ര ഉയര്‍ന്ന പദവിയില്‍ ഇരുന്നാലും അവര്‍ക്ക് ആ ചിന്ത മാറില്ല.. '
സങ്കടത്തോടെ ഒരു സഹപ്രവര്‍ത്തക പറഞ്ഞു..

ഈ കുറിപ്പെഴുതുന്ന കൊല്ലംകാരിയായ ഞാന്‍ ഒരു തിരുവനന്തപുരം നായരുടെ ഭാര്യ ആയിരുന്നു.. 
എനിക്കു അവിടെ ഒത്തുപോകാന്‍ ബുദ്ധിമുട്ട് ഉണ്ടായത്, 
അമ്മായിഅമ്മയോടോ ഭാര്തതാവിനോടോ അമ്മായിഅപ്പനോടോ ആയിരുന്നില്ല.. 
ഞാന്‍ ചോവത്തി എന്നോ, എന്റെ വീട്ടുകാര്‍ മാറി നിക്കേണ്ടവര്‍ എന്നോ അവര്‍ കാണിച്ചിട്ടില്ല.. 
എന്നാല്‍, അവിടെ ഉളള മറ്റു ബന്ധുക്കളുടെ 
ബാഹ്യമായ ഇടപെടല്‍ ഭാര്യ  ഭതൃ ബന്ധങ്ങളുടെ അടുപ്പം ഇല്ലാതാക്കുകയും വിള്ളല്‍ കൂട്ടുകയും ചെയ്യും.. ചെയ്തു... 
വിവാഹമോചനം വരെ എത്തി...

ഇനി ഒരു കൂട്ടുകാരിയുടെ അനുഭവം പറയാം.. 
'' എന്റെ അമ്മ ചോവത്തി ആയതിന്റെ പേരില്‍ നായരെ കെട്ടി തലകുനിച്ചു നില്‍ക്കേണ്ടി വന്നതാണ്..
എന്റെ ഹൈര ബുക്കില്‍ നായര്‍ എന്നാണ്.. 
അച്ഛന്‍ നായര്‍ ആണല്ലോ.. ''

നായരും ചോവത്തിയും ഉണ്ടാക്കിയ എന്റെ മോളോട് ഞാനും പറഞ്ഞു, അമ്മയുടെ ജാതി വെച്ചോളൂ.. 
അതാണ് എന്റെ മോളോട് ചെയ്ത വലിയ തെറ്റെന്നു ഞാന്‍ കുറ്റബോധത്തോടെ ഇന്ന് ചിന്തിക്കാറുണ്ട്..

നാളെ അവള്‍ തിരഞ്ഞെടുക്കുന്ന ബന്ധം എന്റെ കൂട്ടത്തില്‍ നിന്നാണെങ്കില്‍, 
അവളുടെ അച്ഛന്റെ ഉയര്‍ന്ന ജാതിയുടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല എന്ന് ഒരു ഉറപ്പുമില്ല..

മോള് ജാതി വയ്‌ക്കേണ്ട, നീ അതില്ലാതെ ജീവിതം കൊണ്ട് പോകു.. 
നന്നായി പഠിച്ചു, ഇഷ്ടമുള്ള ജോലി സ്വീകരിക്കണം.. 
പരസ്പരം ബഹുമാനവും ധാരണയുമുള്ള ദാമ്പത്യം തിരഞ്ഞെടുക്കണം.. 
അത്രയുമേ അവളോട് ഇപ്പോള്‍ പറയാറുള്ളൂ..

വിജ്ഞാനം വര്‍ദ്ധിക്കുമ്പോള്‍ അജ്ഞതയെ പറ്റി ബോധം കൂടുന്നോ എന്ന് ഭയപ്പെടാറുണ്ട്.. 
ബലം സ്വയം ദൗര്ബല്യത്തെ ക്ഷണിച്ചു വരുത്തുന്ന അവസ്ഥ..

ആഹ്ലാദത്തിന്റെ ശില്‍പികള്‍ ദുഖത്തിന്റെ സന്തതികള്‍ ആണെന്നല്ലേ..

ജനിച്ചു വീണതിനെക്കാള്‍ വളര്‍ന്നു വരുന്ന ചുറ്റുപാടാണ് ഏറെയും വ്യക്തിത്വത്തെ സ്വാധീനിക്കുന്നത്.. 
മാനുഷിക മൂല്യമുള്ളതും കൂടുതല്‍ തുല്യതയുള്ളതുമായനീതിക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ അവനവന്‍ ആദ്യം ചെയ്യാന്‍ ശ്രമിക്കണം.. 
ഒരു പ്രശ്‌നത്തെ പറ്റി ഉപരിപ്ലവമായ വിലയിരുത്തല്‍ നടത്താന്‍ അല്ലാതെ 
ആഴത്തില്‍ ചിന്തിക്കാന്‍ സമയമില്ല..

ആ സംവിധായകന്‍ ഒരുപാട് ചിന്തിച്ചട്ടുണ്ടാകില്ല ഒരുപക്ഷെ.. 
തനിക്കു പ്രാധാന്യം വേണമെന്ന ബാലിശമായ ആഗ്രഹത്തില്‍ വന്ന പ്രശ്‌നം ആണോ എന്ന് ഓര്‍ക്കാറുണ്ട്... 
അത്യുന്നതങ്ങളില്‍ വൈകാരിക ബലമുള്ള ഒരാള്‍ അങ്ങനെ ചിന്തിക്കില്ല.. 
അങ്ങനെ എങ്കില്‍ അത് സമാധാനപരമായി കൈകാര്യം ചെയ്യാന്‍ ആ പ്രിന്‍സിപ്പലിനും നേതാക്കള്‍ക്കും കഴിയുമായിരുന്നു..
അന്തസ്സോടെ പ്രതികരിക്കണമായിരുന്നു അവര്‍..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com