ശുദ്ധസ്വർണത്തിൽ നിർമിച്ച ഒരു കുടം ബൈസാന്റൈൻ നാണയങ്ങൾ റഷ്യയിൽ കണ്ടെത്തി. പത്താം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്ന നാണയങ്ങളാണ് കുടത്തിൽ നിന്നും ലഭിച്ചത്. 28 സ്വർണ നാണയങ്ങളാണ് കുടത്തിലുള്ളത്. റഷ്യൻ ചരിത്രം സംബന്ധിച്ച നിർണായക വിവരങ്ങളാണ് ഒളിച്ചിരിക്കുന്നതെന്നാണ് ഗവേഷകർ കരുതുന്നത്.
ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ബൈസാന്റൈൻ നാണയങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് റഷ്യയിൽ നിന്ന് ഇവ ലഭിക്കുന്നത്. പത്താം നൂറ്റാണ്ടിൽ ടാമൻ പെനിൻസുല എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ക്രാസ്നൊദാർ ക്രായ് പ്രവിശ്യയിൽ നിന്നാണ് നാണയങ്ങളടങ്ങിയ കുടം കണ്ടെത്തിയത്. മണ്ണിൽ കുഴിച്ചിട്ട നിലയിലായിരുന്നു ഇത്. നാണയങ്ങളിൽ ബൈസാന്റൈൻ രാജാക്കന്മാരുടെ മുഖങ്ങൾ മുദ്രണം ചെയ്തിട്ടുണ്ട്.
പട്ടാളക്കാർക്കും ഉദ്യോഗസ്ഥർക്കും ശമ്പളം നൽകാനായി ഉപയോഗിച്ചിരുന്നതാണ് ഈ നാണയങ്ങൾ. നാണയത്തിന്റെ ഭാരവും സ്വർണത്തിന്റെ ശുദ്ധിയും നോക്കിയായിരുന്നു ഇവയുടെ മൂല്യം അന്ന് നിശ്ചയിച്ചിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ