മലപ്പുറത്തിന്റെ ഫുട്ബോൾ കമ്പത്തെക്കുറിച്ച് പ്രത്യേകിച്ചൊരു വിശദീകരണം ആവശ്യമില്ല. കല്ല്യാണ ദിവസം തന്നെ എട്ടിന്റെ പണികിട്ടിയ ഫുട്ബോൾ താരം കൂടിയായ മലപ്പുറത്തുകാരനായ ഒരു പുയാപ്ലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. മലപ്പുറത്തിന്റെ ഫുട്ബോൾ കമ്പത്തിന് പുതിയ ഉദാഹരണമായാണ് ഈ നവ വരനെ സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്.
കല്ല്യാണ ദിവസം വധുവിന്റെ വീട്ടുകാരുടെ കൈയിൽ നിന്നുതന്നെ പണി കിട്ടി എന്നതാണ് ഏറെ രസകരം. തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശി ഇഹ്ജാസ് അസ്‍ലമിനാണ് വിവാഹ ദിനത്തിൽ ഫുട്ബോളിന്റെ പേരിൽ പണി കിട്ടിയത്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഇഹ്ജാസ് അസ്‍ലമിന്റെ വിവാഹം ശനിയാഴ്ചയായിരുന്നു. കൂട്ടിലങ്ങാടി സ്വദേശിനി മുബഷിറയാണ് വധു.
അർജന്റീനയുടെ കടുത്ത ആരാധകനായ അസ്‍ലമിന് തന്റെ വിവാഹ ദിനത്തില്‍ അണിയേണ്ടി വന്നത് നെയ്മറുടെ ജഴ്സി. വരന്റെ അർജന്റീന പ്രേമം തിരിച്ചറിഞ്ഞ വധുവിന്റെ വീട്ടുകാരാണ് ഈ പണി കൊടുത്തത്. ബ്രസീലിന്റെയും നെയ്മറിന്റെയും ആരാധകരാണ് മുബഷിറയുടെ സഹോദരനും അമ്മാവൻമാരും. ഇവരുമായി ഇഹ്ജാസ് വിവാഹത്തിനു മുൻപേ ഫാൻ ഫൈറ്റ് തുടങ്ങിയിരുന്നു. അതിന്റെ തുടർച്ചയായിരുന്നു വിവാഹ ദിനത്തിൽ കണ്ടത്.
വരനെ ഭാര്യ വീട്ടുകാർ നിർബന്ധിച്ച് നെയ്മറുടെ ജഴ്സി അണിയിക്കുകയായിരുന്നു. ബ്രസീൽ പതാക നിറഞ്ഞ കേക്കും വരന് മുറിക്കേണ്ടിവന്നു. വിവാഹ ദിനത്തിൽ വീടും മണിയറയും അർജന്റീന ജഴ്സിയിൽ അലങ്കരിക്കുമെന്നു പ്രഖ്യാപിച്ച ഇഹ്‍ജാസിനുള്ള തിരിച്ചടിയായാണ് ഭാര്യ വീട്ടുകാരുടെ ബ്രസീൽ പ്രതികാരം.
തന്റെ ‘വെറുക്കപ്പെട്ട’ ജഴ്സിയണിഞ്ഞിന്റെ വേദനയിലും ഇജ്‍ഹാസ് പറഞ്ഞു, മേലിൽ ഒരു അർജന്റീനക്കാരനോടും ഇങ്ങനെ ചെയ്യരുത്. ഫുട്ബോൾ ആരാധകൻ മാത്രമല്ല കളിക്കാരനും കൂടിയാണ് ഇഹ്ജാസ്. സൗദിയിൽ ക്രൗൺ എന്ന ക്ലബിൽ കളിക്കുന്നുണ്ട്. ലയണൽ മെസിയാണ് ഇഷ്ട താരം. മുബഷിറയും മെസി ഫാനാണെന്നറിഞ്ഞതോടെ ഇഹ്ജാസ് ഹാപ്പി. ‘ഒരു പണി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ അത് ഇത്രേം വലിയ ദുരന്തമായിരിക്കുമെന്ന് അറിഞ്ഞില്ല. മുത്താണ് അർജന്റീന, മുത്തുമണിയാണ് മെസി’. വിവാഹത്തിരക്കുകൾക്കു ശേഷം ഇഹ്ജാസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ