പാലക്കാട്: കോയമ്പത്തൂരിലെ ഇസ എഞ്ചിനീയറിങ് കോളെജിലേക്ക് പഠിക്കുന്നതിനായി രണ്ട് വര്‍ഷം മുമ്പ് എത്തുമ്പോൾ മനോജ് കുമാറെന്ന 23 കാരന് ഒരേ ഒരു ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ. കഠിന പ്രയത്നം ചെയ്തും എഞ്ചിനീയറാവുക. അച്ഛനെയും അമ്മയെയും നന്നായി നോക്കുക, അനുജൻ മഹേഷിനെ പഠിപ്പിക്കുക. ജീവിത സാഹചര്യങ്ങളെ തോൽപ്പിച്ച് പഠിക്കാനെത്തിയ മനോജിന് അതൊരിക്കലും അസാധ്യവുമല്ലായിരുന്നു. പക്ഷേ വിധി മനോജിന്റെ ജീവിതത്തിൽ രക്താർബുദത്തിന്റെ രൂപത്തില്‍ വില്ലനായെത്തുകയായിരുന്നു
ക്ലാസ് മുറിയിൽ വച്ച് ചെറിയ ബോധക്കേട്. ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകിയപ്പോഴാണ് രക്താർബുദം സ്ഥിരീകരിച്ചത്. നിശ്ചയദാർഡ്യം കൈമുതലാക്കിയ മനോജ് രോഗത്തോട് തോൽക്കാൻ തയ്യാറായിരുന്നില്ല. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സ ആരംഭിച്ചു. മജ്ജ മാറ്റിവച്ചാൽ മനോജിന് ജീവിതത്തിലേക്ക് മടങ്ങാമെന്നാണ് ഡോക്ടർമാർ പറയുന്നത്. രണ്ട് വർഷത്തിലേറെയായി നടന്ന് വരുന്ന ചികിത്സകൾക്കായി 15 ലക്ഷത്തോളം രൂപ ഇതുവരെ ചെലവായി.
മജ്ജ മാറ്റിവയ്ക്കുന്നതിനായി 20 ലക്ഷം രൂപയെങ്കിലും ചെലവാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. കൂലിപ്പണിക്കാരായ മനോജിന്റെ മാതാപിതാക്കളെ കൊണ്ട് ആ തുക കണ്ടെത്തുക അസാധ്യമാണ്. രോഗത്തെ തോൽപ്പിക്കാനുള്ള ആത്മവിശ്വാസം മനോജിനുണ്ട്. പക്ഷേ സ്വപ്നങ്ങളിലേക്ക് നടന്നുകയറാൻ ഇനി സുമനസുകളുടെ സഹായം കൂടി വേണം. പഞ്ചാബ് നാഷണൽ ബാങ്കിന്റെ പനങ്ങാട്ടിരി ശാഖയിൽ മനോജിനായി ഒരു അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നമ്പർ 4331000100058375. IFSC PUNB0433100. ഫോൺ നമ്പർ 9495449010.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ