ലിനി മരിച്ച മൂന്നാംദിവസം പാര്‍വതി വിളിച്ചു; രണ്ട് മക്കളുടെയും പഠന ചെലവ് ഏറ്റെടുത്തോട്ടെയെന്ന് ചോദിച്ചു, സജീഷ് പറയുന്നു

മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്തോട്ടെയെന്ന് നടി പാര്‍വതി തന്നോട് ചോദിച്ചിട്ടുണ്ടെന്ന് നിപ്പാ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ മരണത്തിന് കീഴടങ്ങിയ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ്.
ലിനി മരിച്ച മൂന്നാംദിവസം പാര്‍വതി വിളിച്ചു; രണ്ട് മക്കളുടെയും പഠന ചെലവ് ഏറ്റെടുത്തോട്ടെയെന്ന് ചോദിച്ചു, സജീഷ് പറയുന്നു

ക്കളുടെ പഠനച്ചെലവ് ഏറ്റെടുത്തോട്ടെയെന്ന് നടി പാര്‍വതി തന്നോട് ചോദിച്ചിട്ടുണ്ടെന്ന് നിപ്പാ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ മരണത്തിന് കീഴടങ്ങിയ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ്. പാര്‍വതിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവച്ചാണ് ഫെയ്ബുക്ക് കുറിപ്പിലൂടെ സജീഷ് ഇത് പറഞ്ഞിരിക്കുന്നത്. ലിനിയുടെ മരണശേഷം താന്‍ സിനിമ കണ്ടിട്ടില്ലെന്നും എന്നാല്‍ പാര്‍വതിയുടെ 'ഉയരെ' കാണുമെന്നും അദ്ദേഹം പറഞ്ഞു.

സജീഷിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം: 


ഉയരെ.... ഉയരെ... പാര്‍വതി

പാര്‍വതിയുടെ ഒട്ടുമിക്ക സിനിമകളും കാണാറുളള അവരുടെ അത്ഭുതപ്പെടുത്തുന്ന അഭിനയത്തിന്റെ ഒരു ആരാധകന്‍ കൂടിയാണ് ഞാന്‍. ലിനിയുടെ മരണശേഷം ഇതുവരെ സിനിമ കണ്ടിട്ടില്ല അതുകൊണ്ട് തന്നെ 'ഉയരെ' കാണാന്‍ ശ്രമിച്ചിട്ടില്ല. പക്ഷെ ഞാന്‍ കാണും, കാരണം ആ സിനിമയെ കുറിച്ച് വളരെ നല്ല അഭിപ്രായം ഉളളത് കൊണ്ട് മാത്രമല്ല, പാര്‍വതി എന്ന നടിയുടെ അതിജീവനത്തിന്റെ വിജയം കൂടി ആയിരുന്നു ആ സിനിമ. സിനിമ മേഖലയിലെ പുരുഷാധിപത്യത്തിനെതിരെ, അതിക്രമങ്ങള്‍ക്കെതിരെ ശബ്ദിച്ചതിന് ഫെമിനിച്ചി എന്നും, ജാഡയെന്നും പറഞ്ഞ് ഒറ്റപ്പെടുത്തി സിനിമയില്‍ നിന്നും തുടച്ച് നീക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ധീരതയോടെ നേരിട്ട നടി എന്നത് കൊണ്ടും.

അതിനപ്പുറം പാര്‍വതി എന്ന വ്യക്തിയെ എനിക്ക് നേരിട്ട് അറിയുന്നത് ലിനി മരിച്ച് മൂന്നാം ദിവസം എന്നെ വിളിച്ച് 
' സജീഷ്, ലിനിയുടെ മരണം നിങ്ങളെ പോലെ എന്നെയും ഒരുപാട് സങ്കടപ്പെടുത്തുന്നു. പക്ഷെ ഒരിക്കലും തളരരുത് ഞങ്ങള്‍ ഒക്കെ നിങ്ങളെ കൂടെ ഉണ്ട്. സജീഷിന് വിരോധമില്ലെങ്കില്‍ രണ്ട് മക്കളുടെയും പഠന ചിലവ് ഞാന്‍ എടുത്തോട്ടെ, ആലോചിച്ച് പറഞ്ഞാല്‍ മതി' എന്ന വാക്കുകള്‍ ആണ്. 

പക്ഷെ അന്ന് ഞാന്‍ വളരെ സ്‌നേഹത്തോടെ അത് നിരസിച്ചു. പിന്നീട് പാര്‍വ്വതി തന്നെ മുന്‍ കൈ എടുത്ത് അവറ്റിസ് മെഡിക്കല്‍ ഗ്രുപ്പ് ഡോക്ടര്‍ മാര്‍ ഇതേ ആവശ്യവുമായി വന്നു. ' ലിനിയുടെ മക്കള്‍ക്ക് ലിനി ചെയ്ത സേവനത്തിന് ലഭിക്കുന്ന അംഗീകാരവും അവകാശപ്പെട്ടതുമാണ് ഈ ഒരു പഠന സഹായം' എന്ന പാര്‍വ്വതിയുടെ വാക്ക് എന്നെ അത് സ്വീകരിക്കാന്‍ സന്നദ്ധനാക്കി.

ലിനിയുടെ ഒന്നാം ചരമദിനത്തിന് കെ.ജി.എന്‍.എ സംഘടിപ്പിച്ച അനുസ്മരണത്തില്‍ വച്ച് പാര്‍വ്വതിയെ നേരിട്ട് കാണാനും റിതുലിനും സിദ്ധാര്‍ത്ഥിനും അവരുടെ സ്‌നേഹമുത്തങ്ങളും ലാളനവും ഏറ്റ് വാങ്ങാനും കഴിഞ്ഞു.

ഒരുപാട് സ്‌നേഹത്തോടെ 
ആശംസകള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com