സ്വർണത്തിന് പകരം തക്കാളി കൊണ്ടുള്ള ആഭരണങ്ങള്‍ ധരിച്ച് വിവാഹപന്തലിൽ എത്തിയ യുവതിയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പാക്കിസ്ഥാനിലെ ലാഹോർ സ്വദേശിനിയാണ് തക്കാളി ആഭരണങ്ങൾ അണിഞ്ഞ് വിവാഹിതയായത്. സ്വര്‍ണ നിറത്തിലുള്ള വിവാഹവേഷം ധരിച്ചെത്തിയ യുവതി കമ്മലും മാലയും വളയും അടക്കം തക്കാളി കൊണ്ടുള്ളവയാണ് അണിഞ്ഞത്. നെറ്റിച്ചുട്ടിയും തക്കാളികൊണ്ടുതന്നെ.
മാധ്യമപ്രവർത്തകയായ നൈല ഇനയാത് പങ്കുവച്ച വിഡിയോയാണ് ട്വിറ്ററിലടക്കം ഇപ്പോൾ പ്രചരിക്കുന്നത്. ഒരു പ്രാദേശിക മാധ്യമത്തിനു വധു നൽകുന്ന അഭിമുഖമാണ് വിഡിയോയിൽ. സ്വർണവില കൂടുന്നതിനൊപ്പം തക്കാളിയുടെയും വില കൂടുകയാണെന്ന് ഓർമ്മപ്പെടുത്താനായിരുന്നു യുവതിയുടെ ഈ പ്രവർത്തി.
"സ്വര്‍ണത്തിന്റെ വില കൂടുകയാണ്. തക്കാളിയുടേയും കപ്പലണ്ടിയുടേയും വിലയും കൂടുന്നുണ്ട്. അതുകൊണ്ട് വിവാഹത്തിന് സ്വർണത്തിനു പകരം തക്കാളി ഉപയോഗിക്കാൻ തീരുമാനിച്ചു’’, വിവാഹവേദിയിൽ ഇരുന്ന് മാധ്യമപ്രവർത്തകനോട് യുവതി പറഞ്ഞു.
കിലോയ്ക്ക് 300 രൂപ നിരക്കിലാണ് പാക്കിസ്ഥാനില്‍ തക്കാളി വില്‍ക്കുന്നത്. 200 രൂപയാണ് ഇവയുടെ ഹോള്‍സെയില്‍ വില.എന്നാൽ പെൺകുട്ടിയുടെ വിവാഹം യഥാർഥമല്ലെന്നും സർക്കാരിനെ പരിഹസിക്കുന്നതിന് വേണ്ടി ചെയ്തതാകാമെന്നും ആക്ഷേപമുണ്ട്. എന്തുതന്നെയായാലും 36,000ത്തിലധികം ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ