താലികെട്ട് കഴിഞ്ഞപ്പോള്‍ വരന്റെ വീട്ടില്‍ കയറില്ലെന്ന് വധു, ട്വിസ്റ്റുകള്‍ക്കൊടുവില്‍ കാമുകനെത്തി

താലികെട്ട് കഴിഞ്ഞതിന് പിന്നാലെ വധുവിന്റെ വിധം മാറി. വരന്റെ വീട്ടില്‍ കയറില്ലെന്ന് വാശി പിടിച്ച യുവതി തന്റെ വീട്ടുകാര്‍ക്കൊപ്പം തിരികെ പോവണം എന്ന നിലപാടെടുത്തു
താലികെട്ട് കഴിഞ്ഞപ്പോള്‍ വരന്റെ വീട്ടില്‍ കയറില്ലെന്ന് വധു, ട്വിസ്റ്റുകള്‍ക്കൊടുവില്‍ കാമുകനെത്തി

തളിപ്പറമ്പ്: താലികെട്ട് കഴിഞ്ഞ് വരന്റെ വീട്ടില്‍ കയറില്ലെന്ന വാശിപിടിച്ച വധു കാമുകനൊപ്പം പോയി. പയ്യന്നൂര്‍ സ്വദേശിയായ യുവതിയാണ് ബന്ധുക്കളേയും നാട്ടുകാരേയുമെല്ലാം ഞെട്ടിച്ചത്. 

ദുബായില്‍ ജോലി ചെയ്യുന്ന കാഞ്ഞിരങ്ങാട് വണ്ണാരപ്പാര സ്വദേശിയുമായുള്ള യുവതിയുടെ വിവാഹം ഒരു വര്‍ഷം മുന്‍പ് നിശ്ചയിച്ചിരുന്നു. ഭാവി വരന്‍ സമ്മാനിച്ച മൊബൈല്‍ ഫോണിലൂടെയാണ് ഇവര്‍ സംസാരിച്ചിരുന്നത്. ഈ കഴിഞ്ഞ ഞായറാഴ്ച ഇവരുടെ വിവാഹം ആര്‍ബാടമായി പയ്യന്നൂരിലെ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. 

എന്നാല്‍ താലികെട്ട് കഴിഞ്ഞതിന് പിന്നാലെ വധുവിന്റെ വിധം മാറി. വരന്റെ വീട്ടില്‍ കയറില്ലെന്ന് വാശി പിടിച്ച യുവതി തന്റെ വീട്ടുകാര്‍ക്കൊപ്പം തിരികെ പോവണം എന്ന നിലപാടെടുത്തു. പ്രശ്‌നം സങ്കീര്‍ണമായതോടെ പൊലീസ് എത്തി. പൊലീസ് സംസാരിച്ചെങ്കിലും യുവതി തീരുമാനത്തില്‍ ഉറച്ചു നിന്നു. 

ഇതോടെ താലിമാല തിരിച്ചു തരണമെന്ന് വരന്റെ വീട്ടുകാര്‍ പറഞ്ഞു. താലി മാല ഊരി നല്‍കിയ യുവതി, തനിക്ക് നിര്‍മാണ തൊഴിലാളിയായ തന്റെ കാമുകനൊപ്പം പോവാനാണ് താത്പര്യം എന്ന് പൊലീസിനെ അറിയിച്ചു. പെണ്‍കുട്ടിയുടെ നിലപാട് ഇങ്ങനെയായതോടെ തങ്ങളെ അപമാനിച്ച മകളെ വേണ്ടെന്ന് പറഞ്ഞ് മാതാപിതാക്കളും ബന്ധുക്കളും പെണ്‍കുട്ടിയെ സ്റ്റേഷനില്‍ ഉപേക്ഷിച്ച് പോയി. 

തുടര്‍ന്ന് പട്ടാമ്പി സ്വദേശിയായ യുവതിയുടെ കാമുകനെ പൊലീസ് ബന്ധപ്പെട്ടു. രണ്ട് വര്‍ഷം മുന്‍പ് ഇന്‍സ്റ്റഗ്രാം വഴിയാണ് പരിജയപ്പെട്ടത് എന്നും, പ്രണയത്തിലാണെന്നും ഇയാള്‍ പൊലീസിനെ അറിയിച്ചു. വൈകീട്ടോടെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ എത്തിയ കാമുകനും അമ്മയും ബന്ധുക്കളും യുവതിയേയും കൂട്ടി മടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com