കണ്ണിൽ ടാറ്റൂ ചെയ്തതിന് പിന്നാലെ പോളണ്ട് സ്വദേശിനിയായ മോഡൽ അലക്സാൻഡ്ര സഡോവ്സ്കയ്ക്ക് കാഴ്ച നഷ്ടമായി. മഷി കണ്ണിലെ കോശങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നതിനാൾ കാഴ്ച തിരിച്ചു കിട്ടാൻ സാധ്യതയില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. അലക്സാൻഡ്രയുടെ വലതു കണ്ണിന്റെ കാഴ്ച പൂർണമായും ഇടതു കണ്ണിന്റേത് ഭാഗികമായുമാണ് നഷ്ടമായിരിക്കുന്നത്. മൂന്നു തവണ ശസ്ത്രക്രിയയ്ക്ക് വിധേയമായെങ്കിലും ഫലമുണ്ടായില്ല.
പോളിഷ് ഗായകനായ പോപ്പക്കിനോടുള്ള ആരാധനയാണ് 25കാരിയായ അലക്സാൻഡ്രയെ ടാറ്റൂ ചെയ്യാൻ പ്രേരിപ്പിച്ചത്. 2016ലാണ് ടാറ്റൂ ചെയ്തത്. ആവശ്യവുമായി അലക്സാൻഡ്ര പിയോട്ടർ എന്ന ടാറ്റൂ ആർടിസ്റ്റിനെ സമീപിക്കുകയായിരുന്നു. കണ്ണിന്റെ വെള്ളയിൽ കറുപ്പ് ടാറ്റൂ ചെയ്യണമെന്നായിരുന്നു അലക്സാൻഡ്രയുടെ ആവശ്യം.
ടാറ്റു ചെയ്തതിന് ശേഷം കണ്ണിൽ അസഹ്യമായ വേദന അനുഭവപ്പെട്ടെങ്കിലും ഇത് സാധാരണമാണെന്ന് പറഞ്ഞ് വേദനസംഹാരികൾ നിർദേശിക്കുകയായിരുന്നു പിയോട്ടർ. പക്ഷെ തുടർന്നുള്ള ദിവസങ്ങളിൽ കാഴ്ച കുറഞ്ഞു വരികയും വലതു കണ്ണിന്റെ കാഴ്ച പൂർണമായി നഷ്ടപ്പെടുകയുമായിരുന്നു. ഇടതു കണ്ണിന്റെ അവശേഷിക്കുന്ന കാഴ്ച ശക്തി നഷ്ടമാകുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശരീരത്തിൽ ടാറ്റു ചെയ്യാൻ ഉപയോഗിക്കുന്ന മഷി കണ്ണിൽ ഉപയോഗിക്കാൻ പാടില്ലാത്തതാണ്. എന്നാൽ പിയോറ്റർ ഇത് ഉപയോഗിച്ചാണ് അലക്സാൻഡ്രയുടെ കണ്ണിൽ ടാറ്റു ചെയ്തത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിയോറ്ററിനെതിരെ അലക്സാൻഡ്ര കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ