ഭോപ്പാല്‍: ഒറ്റപ്രസവത്തിൽ പിറന്നത് ആറ് കൺമണികൾ. മധ്യപ്രദേശിലെ ഷിയോപൂരിലാണ് അത്യപൂർവ്വ സംഭവം. ബറോദ ഗ്രാമത്തിലെ 22 കാരിയായ മൂര്‍ത്തി മാലി എന്ന യുവതിയാണ് ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. നാല് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് ജനിച്ചത്.
ഇതില്‍ രണ്ട് പെണ്‍കുട്ടികള്‍ പ്രസവശേഷം ഉടന്‍ മരിച്ചു. ആണ്‍കുട്ടികളെ എന്‍എന്‍സിയുവിലേക്ക് മാറ്റി. രണ്ട് പെണ്‍കുട്ടികള്‍ മരിച്ച വിവരം അമ്മയെ അറിയിച്ചിട്ടില്ല. പ്രസവവേദന അനുഭവപ്പെട്ടപ്പോള്‍ ആദ്യം പ്രാഥമിക ആശുപത്രിയിലേക്കാണ് യുവതിയെ ഭര്‍ത്താവ് വിനോദ് എത്തിച്ചത്. പിന്നീട് ഇവരെ ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സാധാരണ പ്രസവമായിരുന്നെന്നും 500 മുതല്‍ 790 ഗ്രാം വരെയാണ് കുട്ടികളുടെ തൂക്കമെന്നും സിവില്‍ സര്‍ജന്‍ ഡോ. ആര്‍ ബി ഗോയല്‍ പറഞ്ഞു. മൊത്തം കുട്ടികളുടെ തൂക്കം 3.65 കിലോ ഗ്രാമാണ്. ഒറ്റ പ്രസവത്തില്‍ ആറ് കുട്ടികള്‍ ജനിക്കുന്നത് അപൂര്‍വമാണെന്നും അദ്ദേഹം പറഞ്ഞു. വീട്ടുകാരെ വിവരം അറിയിച്ചപ്പോൾ അവർ ആദ്യം അമ്പരന്നുപോയെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു.
100 കോടിയില്‍ ഒരാള്‍ക്ക് മാത്രമാണ് ഒറ്റ പ്രസവത്തില്‍ ആറ് കുട്ടികള്‍ ജനിക്കുകയെന്ന് ഗാന്ധി മെഡിക്കല്‍ കോളേജ് ഗൈനക്കോളജി തലവന്‍ ഡോ. അരുണ്‍കുമാര്‍ പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇത്തരമൊരു സംഭവമുണ്ടായതെന്നും അദ്ദേഹം വ്യക്താക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ