കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യം മുഴുവൻ ലോക്ക്ഡൗണിലായതോടെ ജനങ്ങളെല്ലാം വീടുകളിലായി. ഇതോടെ മനുഷ്യർ കൈയേറി വച്ചിരുന്ന തെരുവുകളിലേക്ക് ഭൂമിയിലെ മറ്റ് അവകാശികളും എത്തുന്ന കാഴ്ചയാണിപ്പോൾ. കഴിഞ്ഞ ദിവസം മുംബൈ തീരത്ത് വർഷങ്ങൾക്ക് ശേഷം ഡോൾഫിനുകൾ എത്തിയിരുന്നു. ഇതിന് പിന്നാലെയിതാ കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂർ അങ്ങാടിയിലിറങ്ങിയ ഒരു അതിഥിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
മേപ്പയ്യൂർ അങ്ങാടിയിലൂടെ നിർഭയം നടന്നു നീങ്ങുന്ന പുള്ളി വെരുകിന്റെ വിഡിയോയാണ് വൈറലായി മാറിയത്. മെരു എന്ന് നാട്ടിൽ അറിയപ്പെടുന്ന ഇതിന്റെ ഇംഗ്ലീഷ് നാമം സ്മോൾ ഇന്ത്യൻ സിവറ്റ് എന്നാണ്. 14 സെക്കൻഡ് മാത്രമുള്ള വീഡിയോ നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടത്.
രാത്രി ഇര തേടി ഇറങ്ങിയ വെരുക് തെരുവിൽ ആളൊഴിഞ്ഞതോടെ നിർഭയമാണ് നടക്കുന്നത്. എന്നാൽ മനുഷ്യന്റെ നിഴൽ കണ്ടാൽ ഓടി രക്ഷപ്പെടുന്ന ഈ മൃഗം രോഗ ബാധയോ കാഴ്ച ശക്തി കുറവോ കൊണ്ടാകാം ഇങ്ങനെ നടന്നു പോകുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. സമീപത്തെങ്ങും വനമില്ലാത്ത മേപ്പയ്യൂർ അങ്ങാടിയിൽ ഇതെങ്ങനെ വന്നു എന്നതും കൗതുകമാണ്.
വംശനാശ ഭീഷണി നേരിടുന്ന ഈ സസ്തനി വർഗത്തെ പലരും ആദ്യമായാണ് കാണുന്നത്. ഇതെന്ത് ജീവിയാണെന്ന് ചിലർ കമന്റിലൂടെ ചോദിക്കുന്നുണ്ട്. ചിലർക്ക് വീഡിയോ കണ്ടപ്പോൾ വിസ്മയമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ