ദാഹിച്ചു വലഞ്ഞ കാക്ക കിണറിന്റെ സമീപത്തിരുന്ന കുടത്തിൽ കല്ല് പെറുക്കിയിട്ട് വെള്ളം കുടിച്ച കഥ വളരെ പ്രസിദ്ധമാണ്. അത്തരമൊരു സംഭവത്തിന്റെ യഥാർഥ ദൃശ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കാക്കയല്ല ഇവിടെ താരം. ഈ ദൃശ്യത്തിൽ മണ്ണാത്തിപ്പുള്ള് എന്ന പക്ഷിയുടെ സമാന ബുദ്ധിയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയത്.
തറയിലിരിക്കുന്ന ചെറിയ കുപ്പിയിൽ നിന്ന് വെള്ളം കുടിക്കാനായിരുന്നു പക്ഷിയുടെ ശ്രമം. സമീപത്തു കിടക്കുന്ന ഓരോ കല്ലുകൾ ചുണ്ടുപയോഗിച്ച് കൊത്തിയെടുത്ത് കുപ്പിക്കുള്ളിലേക്കിട്ടായിരുന്നു പക്ഷിയുടെ പരീക്ഷണം. ഒരോ കല്ലിടുമ്പോഴും പൊങ്ങിവരുന്ന വെള്ളം കുടിച്ച് പക്ഷി ദാഹം തീർക്കുന്നതും ദൃശ്യത്തിൽ കാണാം. ഊർജതന്ത്രത്തിൽ എനിക്ക് ബിരുദാനന്തര ബിരുദമുണ്ട് എന്ന അടിക്കുറിപ്പോടെ നേച്ചർ ആൻഡ് സയൻസ് സോണാണ് ഈ ദൃശ്യം ട്വിറ്ററിൽ പങ്കുവച്ചത്.
ഭൂമധ്യ രേഖയ്ക്കടുത്തുള്ള ഏഷ്യൻ രാജ്യങ്ങളിൽ ധാരാളമായി കാണപ്പെടുന്ന പക്ഷിയാണ് മണ്ണാത്തിപ്പുള്ള് അഥവാ ഓറിയന്റൽ മാഗ്പൈ റോബിൻ എന്നറിയപ്പെടുന്ന പക്ഷി. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഇന്തോനേഷ്യ, ചൈനയുടെ ചില ഭാഗങ്ങൾ, ഫിലിപ്പെയ്ൻസ് എന്നീ രാജ്യങ്ങളിലൊക്കെ ഇവയെ ധാരാളമായി കാണാൻ സാധിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ