പ്രായവും ഭാഷയുമൊന്നും ജന്മ സിദ്ധമായ കഴിവുകൾക്ക് ഒരു തടസമല്ല. ഹിമാചൽ പ്രദേശില തനതായ ഗാനം ആലപിച്ച് അക്കാര്യം അടിവരയിടുകയാണ് ഒൻപതാം ക്ലാസുകാരി ദേവിക. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിനിയായ ദേവിക പാടിയ ഹിമാചാൽ പ്രദേശിലെ നാടൻ പാട്ട് ഇപ്പോൾ ആസ്വാദകരുടെ ഹൃദയം കീഴടക്കുകയാണ്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെയും സംസ്കാരങ്ങളുടെയും ഏകോപിപ്പിക്കുന്നതിന് വേണ്ടി വിഭാവനം ചെയ്ത ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ടാണ് ദേവിക ഹിമാചൽ പ്രദേശിന്റെ തനത് ഗാനം ആലപിച്ച് കൈയടി നേടുന്നത്. പാട്ട് സമൂഹ മാധ്യമങ്ങളിൽ എത്തിയതോടെ ദേവികയുടെ സ്വരമാധുരിയിൽ മതി മറക്കുകയാണ് ആസ്വാദകർ.
ഹിമാചൽപ്രദേശിലെ ചമ്പ എന്ന സ്ഥലത്തെ കുറിച്ചുള്ള നാടൻ പാട്ടാണ് ദേവിക പാടിയിരിക്കുന്നത്. മലയാളി ആയിട്ടു കൂടി ദേവികയുടെ പാട്ടിൽ ഉച്ചാരണ പിശക് പോലും കണ്ടെത്താനാവുന്നില്ല എന്ന് ഹിമാചൽപ്രദേശ് സ്വദേശികൾ തന്നെ കമന്റ് ബോക്സിൽ പ്രതികരണങ്ങൾ അറിയിക്കുന്നുണ്ട്.
ഇതേ ഭാഷയിൽ കൂടുതൽ പാട്ടുകൾ പാടാമോ എന്ന് ദേവികയോട് ആവശ്യപ്പെടുന്നവരും നിരവധിയാണ്. സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ച് രണ്ട് ദിവസത്തിനുള്ളിൽ അൻപതിനായിരത്തിൽപരം ആളുകളാണ് ഈ കൊച്ചു മിടുക്കിയുടെ പാട്ട് കേട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ