കോവിഡ് കാലത്ത് വീട്ടിലിരുന്ന് ബോറടിച്ചപ്പോൾ തന്റെ മാതാപിതാക്കളുടെ വീട് തിരഞ്ഞ യുവാവിനെ അത്ഭുതപ്പെടുത്തി ഗൂഗിൾ. ഗൂഗിൾ എർത്ത് വഴിയാണ് യുവാവ് ബോറടി മാറ്റാനായി അച്ഛനമ്മമാരുടെ വീട് തിരഞ്ഞത്. വീട് തിരഞ്ഞ യുവാവിനെ അമ്പരപ്പിച്ച് ഗൂഗിളിൽ അയാൾ കണ്ടെത്തിയത് അച്ഛന്റെ ചിത്രമാണ്. ഏഴ് കൊല്ലങ്ങൾക്ക് മുമ്പ് മരിച്ചു പോയ അച്ഛന്റെ റോഡരികിൽ നിൽക്കുന്ന ഫോട്ടോയാണ് സെർച്ച് റിസൽട്ടിൽ വന്നത്.
ജപ്പാൻ സ്വദേശിയായ ട്വിറ്റർ ഉപയോക്താവ് ടീച്ചർ യുഫോയാണ് ഗൂഗിൾ എർത്തിൽ നിന്ന് ലഭിച്ച ഫോട്ടോയുൾപ്പെടെ ഈ വിവരം ഷെയർ ചെയ്തത്. റോഡരികിൽ ആരെയോ കാത്തെന്ന പോലെയാണ് യുവാവിന്റെ അച്ഛൻ നിൽക്കുന്നത്. തീർച്ചയായും അത് അമ്മയെ കാത്തുള്ള നിൽപാണെന്ന് ഇയാൾ പറയുന്നു. വളരെ ശാന്തനായ, ദയാലുവായ വ്യക്തിയായിരുന്നു തന്റെ പിതാവെന്നും ഇയാൾ ഓർക്കുന്നു.
'ഏഴ് വർഷം മുമ്പ് മരിച്ചു പോയ അച്ഛനെ ഞാൻ കണ്ടു' എന്ന കുറിപ്പോടെയാണ് യുവാവ് ഫോട്ടോ ഷെയർ ചെയ്തത്. ജനുവരി നാലിന് പങ്കു വെച്ച ഗൂഗിൾ ക്യാമറ പകർത്തിയ ചിത്രങ്ങൾ ഉൾപ്പെട്ട ട്വീറ്റ് ഇതിനോടകം 69 ലക്ഷത്തിലധികം പേരാണ് ലൈക്ക് ചെയ്തത്. പതിനൊന്ന് ലക്ഷത്തിലധികം പേർ പോസ്റ്റ് റീട്വീറ്റ് ചെയ്തു.
വീടും പ്രദേശവും തെരുവുമൊക്കെ തിരയാൻ നാം സാധാരണയായി ആശ്രയിക്കുന്ന ഒരു സംവിധാനമാണ് ഗൂഗിൾ എർത്ത്. തെരുവുകളുടെ ചിത്രങ്ങളിൽ ചിലപ്പോഴൊക്കെ ആളുകളും പതിയാറുണ്ട്. അത്തരത്തിലാവും ഈ യുവാവിന്റെ അച്ഛന്റെ ചിത്രവും സംരക്ഷിക്കപ്പെട്ടത്. ഗൂഗിളിനോട് തന്റെ പ്രദേശത്തിന്റെ ഫോട്ടോ അപ്‌ഡേറ്റ് ചെയ്യരുതെന്ന് അഭ്യർഥിച്ചിരിക്കുകയാണ് യുവാവ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ