മധുര: കോവിഡ് മഹാമാരി മനുഷ്യന്റെ ശീലങ്ങളിലും മറ്റും കാര്യമായ മാറ്റങ്ങളാണ് വരുത്തിയത്. ആഡംബരത്തോടെ നടത്തിയിരുന്ന വിവാഹമടക്കമുള്ളവ ചെലവു ചുരുക്കി നടത്താമെന്ന തിരിച്ചറിവിലേക്ക് മനുഷ്യനെത്തി. കോവിഡ് പശ്ചാത്തലത്തിൽ വിവാഹം ആഘോഷമാക്കാൻ പറ്റാത്ത സാഹചര്യത്തിൽ അതിൽ വ്യത്യസ്തത തേടുകയാണ് ഇപ്പോൾ പലരും.
വിവാഹത്തിന് വന്നില്ലങ്കിലും അനുഗ്രഹവും സമ്മാനവും സ്വീകരിക്കാൻ താത്പര്യമുള്ളവർ കുറവല്ല. വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് സമ്മാനം നൽകാൻ അവസരം നിഷേധിക്കാൻ പാടില്ലല്ലോ. അത്തരമൊരു വെറൈറ്റി കല്ല്യാണ ക്ഷണക്കത്താണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്.
വിവാഹത്തിന് വന്നില്ലെങ്കിലും സമ്മാനമായി പണം തരാൻ അഗ്രഹിക്കുന്നവർക്കായി ഗൂഗിൾ പേ, ഫോൺ പേ എന്നിവയുടെ ക്യൂആർ കോഡും ചേർത്ത് അടിച്ച ക്ഷണക്കത്താണ് ശ്രദ്ധേയമാകുന്നത്. വധുവിന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം ട്രാൻസ്ഫർ ചെയ്യാനുള്ള സാധ്യതയാണ് ക്യൂആർ കോഡുവഴി കാർഡിൽ ഉൾപ്പെടുത്തിയത്.
തമിഴ്‌നാട്ടിലെ മധുരയിൽ നിന്നുള്ള കുടുംബമാണ് ഈ ഉദ്യമത്തിനു പിന്നിൽ. 30ഓളം പേർ ഇതുപ്രകാരം പണം അയച്ചതായി വധുവിന്റെ അമ്മ ടിജെ ജയന്തി പറയുന്നു. മധുരയിൽ ജനനി ബ്യൂട്ടി പാർലർ നടത്തുകയാണ് ജയന്തി. കുടുംബത്തിൽ ഇത്തരത്തിലാദ്യമായാണ് പുതിയ രീതി പരീക്ഷിക്കുന്നതെന്നും വിജയകരമായെന്നുമാണ് ജയന്തിയുടെ അഭിപ്രായം. ഇതുമായി ബന്ധപ്പെട്ട് നിരവധി ഫോൺ കോളുകൾ ലഭിച്ചതായും അവർ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ