സൗരക്കാറ്റ് ഭൂമിയിലേക്ക്; നാളെ ശക്തമായ ഭൗമ കാന്തിക കൊടുങ്കാറ്റ്  

സൂര്യനിൽ നിന്നുള്ള കൊറോണൽ മാസ് ഇജക്ഷനെ തുടർന്നാണ് കാറ്റ് ഭൂമിയിലേക്ക് വരുന്നത്
സോളാർ ഡൈനാമിക്സ് ഒബ്സർവേറ്ററി പകർത്തിയ ചിത്രം/ നാസ ട്വിറ്റർ
സോളാർ ഡൈനാമിക്സ് ഒബ്സർവേറ്ററി പകർത്തിയ ചിത്രം/ നാസ ട്വിറ്റർ

നാളെ ഭൂമിയിൽ ശക്തമായ ഭൗമ കാന്തിക കൊടുങ്കാറ്റ് അനുഭവപ്പെടുമെന്ന് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷന്റെ (എൻഒഎഎ) കീഴിലുള്ള യുഎസ് ഏജൻസിയായ ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചു. സൂര്യനിൽ നിന്നുള്ള കൊറോണൽ മാസ് ഇജക്ഷനെ തുടർന്നാണ് കാറ്റ് ഭൂമിയിലേക്ക് വരുന്നത്. സൂര്യനും ഭൂമിക്കും ഇടയിലുള്ള ഭാ​ഗം കടന്നുവരാൻ കാറ്റിന് രണ്ട് ദിവസത്തിലധികം വേണ്ടിവരുമെന്നും ശനിയാഴ്ചയോടെ ഭൂമിയിൽ പ്രവേശിക്കുമെന്നുമാണ് വിലയിരുത്തൽ. 

സോളാർ ഡൈനാമിക്സ് ഒബ്സർവേറ്ററി പകർത്തിയ കൊറോണൽ മാസ് ഇജക്ഷന്റെ ചിത്രത്തിൽ സൂര്യൻ X1-ക്ലാസ് ഫ്ലെയറുകൾ പുറപ്പെടുവിക്കുന്നതായി കണ്ടെത്തി. 

സൂര്യനിൽ എന്താണ് സംഭവിച്ചത്?

സൂര്യനിലുണ്ടായ സ്ഫോടനം പ്ലാസ്മയുടെ ഒരു വലിയ സുനാമി സൃഷ്ടിക്കുകയും അത് സോളാർ ഡിസ്കിലുടനീളം അലയടിച്ചു 1,00,000 കിലോമീറ്റർ ഉയരത്തിൽ വ്യാപിക്കുകയും സൂര്യന്റെ അന്തരീക്ഷത്തിലൂടെ സെക്കൻഡിൽ 700 കിലോമീറ്ററിലധികം വേഗത്തിൽ സഞ്ചരിക്കുകയും ചെയ്തു. കൊറോണ എന്നറിയപ്പെടുന്ന സൂര്യന്റെ ബാഹ്യ അന്തരീക്ഷത്തെക്കുറിച്ച് പഠിക്കുന്ന കൊറോണഗ്രാഫുകൾ, സിഎംഇകൾ സൂര്യനിൽ നിന്ന് സെക്കൻഡിൽ 1,260 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ പായുന്നതായി രേഖപ്പെടുത്തി. ഈ കണങ്ങൾ ഭൂമിയിലേക്ക് ത്വരിതഗതിയിൽ സഞ്ചരിക്കുകയാണ്. 

ഏറ്റവും തീവ്രമായ ഫ്‌ളെയറുകളായി തരംതിരിച്ചിട്ടുള്ളവയാണ് എക്‌സ്-ക്ലാസ് ഫ്‌ളെയറുകൾ. എക്‌സ് 2 ഫ്‌ളെയറുകൾക്ക്  എക്‌സ് 1ന്റെ ഇരട്ടി തീവ്രതയാണെന്നും എക്‌സ് 3 മൂന്ന് മടങ്ങ് തീവ്രതയുള്ളതാണെന്നുമാണ് നാസ പറയുന്നത്. X10 അല്ലെങ്കിൽ അതിലും ശക്തമായ ജ്വലനങ്ങൾക്ക് അസാധാരണമാംവിധം തീവ്രമായി കണക്കാക്കപ്പെടുന്നു.

എന്താണ് ഭൗമ കാന്തിക കൊടുങ്കാറ്റ്

ഭൂമിക്ക് ചുറ്റുമുള്ള ബഹിരാകാശ പരിതസ്ഥിതിയിലേക്ക് വളരെ കാര്യക്ഷമമായ ഊർജ്ജ കൈമാറ്റം നടക്കുമ്പോൾ ഭൂമിയുടെ കാന്തിക മണ്ഡലത്തിൽ സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് ഭൂകാന്തിക കൊടുങ്കാറ്റ്. ഇതിന്റെ ഫലമായുണ്ടാകുന്ന ഏറ്റവും വലിയ കൊടുങ്കാറ്റുകൾ സോളാർ കൊറോണൽ മാസ് എജക്ഷനുമായി (CMEs) ബന്ധപ്പെട്ടിരിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com