കേരളത്തിലെ വലിയ കൊടുമുടികളിൽ രണ്ടാമതുളള അഗസ്‌ത്യാർകൂടം സാഹസികമായി കീഴടക്കി 62കാരിയായ നാഗരത്നമ്മ. കീഴ്‌ക്കാംതൂക്കായ പാറകളിലൂടെ കയറിൽ പിടിച്ച് നിഷ്പ്രയാസം കയറ്റം പൂർത്തിയാക്കുന്ന നാഗരത്നമ്മയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. മകനും സുഹൃത്തുക്കൾക്കുമൊപ്പമാണ് ബംഗളൂരു സ്വദേശിയായ നാഗരത്നമ്മ ട്രെക്കിംഗ് പൂർത്തിയാക്കിയത്.
“സഹ്യാദ്രി പർവതനിരകളിലെ ഏറ്റവും ഉയർന്നതും കഠിനവുമായ ഹൈക്കിംഗ് കൊടുമുടികളിൽ ഒന്ന്. 2022 ഫെബ്രുവരി 16-ന് റോപ്പ് ക്ലൈംബിംഗ് നടത്തുന്ന നാഗരത്‌നമ്മയാണിത്. ബാംഗ്ലൂരിൽ നിന്ന് മകനും സുഹൃത്തുക്കൾക്കുമൊപ്പം അവർ വന്നു. കർണാടകയ്ക്ക് പുറത്തുള്ള അവരുടെ ആദ്യ യാത്രയായിരുന്നു ഇത്. വിവാഹത്തിന് ശേഷം കഴിഞ്ഞ 40 വർഷമായി താൻ കുടുംബ ഉത്തരവാദിത്തങ്ങളുടെ തിരക്കിലായിരുന്നുവെന്ന് അവർ പറഞ്ഞു. ഇപ്പോൾ, മക്കളെല്ലാം വളർന്ന് സ്ഥിരതാമസമാക്കിയതിനാൽ സ്വപ്നങ്ങൾ പിന്തുടരാനാകും. ഈ ഉത്സാഹത്തിനും ഊർജത്തിനും ഒപ്പത്തിനൊപ്പമെത്താൻ ആർക്കും കഴിഞ്ഞില്ല. ആ കയറ്റം കണ്ട എല്ലാവർക്കും അത് ഏറ്റവും പ്രചോദിപ്പിക്കുന്നതും സമ്പന്നവുമായ അനുഭവങ്ങളിലൊന്നായിരുന്നു," എന്നാണ് നാഗരത്നമ്മ അഗസ്‌ത്യാർകൂടം കയറുന്ന വിഡിയോയുടെ ക്യാപ്ഷൻ.
1868 മീറ്റർ (ഉദ്ദേശം 6129 അടി) ഉയരമുളള മലയാണ് അഗസ്‌ത്യാർകൂടം. നാഗരത്നമ്മയുടെ വിഡിയോ കണ്ട് നിരവധി പേരാണ് പ്രശംസകൾ അറിയിക്കുന്നത്. പലർക്കും ഇത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് കമന്റുകളിൽ കുറിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ