ബ്രിട്ടന്റെ നാൽപതാമത് രാജാവായി ചാൾസ് മൂന്നാമൻ അധികാരമേറ്റ നിമിഷങ്ങൾ ആകാംഷയോടെയാണ് ലോകം കണ്ടത്. 70 വർഷത്തിനിടെ ആദ്യമായാണ് കീരീടധാരണ ചടങ്ങിന് രാജ്യം സാക്ഷ്യം വഹിച്ചതും. പ്രൗഢ ഗംഭീരമായ ചടങ്ങിൽ മൂവായിരത്തോളം അതിഥികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയത്. സുവർണ ഗൗണും വസ്ത്രങ്ങളും ധരിച്ച രാജാവ് കിരീടവും ചെങ്കോലും ഏറ്റുവാങ്ങി. എന്നാൽ ഈ ആഘോഷനിമിഷങ്ങൾക്കിടെ നിഗൂഢമായ ചില സംഭവങ്ങൾ കൂടി അവിടെ അരങ്ങേറി.
കിരീടധാരണ ചടങ്ങ് നടക്കുന്ന ഹോളിന് പുറത്തെ ഇടനാഴിയിൽ മുഖംമൂടി ധരിച്ച ഒരു രൂപം നടന്നുനീങ്ങുന്നതായിരുന്നു ആ കാഴ്ച്ച. വാളിനോട് സാമ്യമുള്ള ഒരു വസ്തു കൈയിൽ പിടിച്ചാണ് കറുത്ത ഗൗൺ ധിരിച്ച ആ രൂപം നടന്നുനീങ്ങിയത്. പരിപാടിയുടെ തത്സമയ സംപ്രേക്ഷണം കണ്ടുകൊണ്ടിരുന്നവരാണ് ഈ വിചിത്ര സംഭവം കണ്ടത്. . വിഡിയോ പുറത്തുവന്നതോടെ ഇന്റർനെറ്റിൽ സംഭവം വലിയ ചർച്ചയായിക്കഴിഞ്ഞു.
വിഡിയോ ശ്രദ്ധനേടുന്നതിന് പിന്നാലെ അതേക്കുറിച്ചുള്ള കഥകളും ബലപ്പെട്ടുതുടങ്ങിയിട്ടുണ്ട്. കിരീടധാരണത്തിൽ പങ്കെടുക്കാനെത്തിയ വൈദികസംഘത്തിലെ ഒരാളായിരിക്കാം ഇതെന്ന് ചിലർ നിസാരവത്കരിച്ചപ്പോൾ മറ്റുചിലരാകട്ടെ മരണദൂതനായ ഗ്രിം റീപ്പറാണ് അതെന്നാണ് കണ്ടെത്തിയത്. ഇരുണ്ട മൂടുപടം ധരിച്ച് മനുഷ്യാത്മാക്കളെ 'കൊയ്യാനുള്ള' അരിവാളും കൈയിൽ പിടിച്ചാണ് ഗ്രിം റീപ്പർ പ്രത്യക്ഷപ്പെടുന്നത്. എന്തായാലും കൊട്ടാരത്തിലെ ചടങ്ങുകൾക്കിടയിൽ ഇത്തരമൊരു കാഴ്ച്ച അശുഭ ലക്ഷണമാണെന്നാണ് ഭൂരുഭാഗം ആളുകളും പറയുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ