കർണാടകയിലെ ആദ്യത്തെ ട്രാൻസ് വുമൺ ഡോക്ടർ, ആക്ടിവിസ്റ്റ്, കണ്ടന്റ് ക്രിയേറ്റർ എന്നിങ്ങനെ പല മേഖലകളിലും തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് ത്രിനേത്ര ഹാൽദർ ഗുമ്മാർജു. 'മെയ്ഡ് ഇൻ ഹെവൻ 2' എന്ന സീരീസിലൂടെ
ഇപ്പോൾ അഭിനയരംഗത്തും പുതിയ ചുവടുറപ്പിച്ചിരിക്കുകയാണ് ത്രിനേത്ര. സർജറിക്ക് ശേഷം നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നു സംസാരിക്കുകയാണ് ത്രിനേത്ര.
'ചെറുപ്പം മുതൽ പെണ്ണാണെന്ന് വിശ്വാസിക്കാനായിരുന്നു ഇഷ്ടം. ചെറുപ്രായത്തിൽ അമ്മയുടെ സാരിയും ഉടുത്ത് ഹൈ ഹീൽസ് ചെരുപ്പുകളും ധരിച്ച് നടക്കാൻ ഇഷ്ടമായിരുന്നു. അധികം ഒരുങ്ങി നടക്കാത്ത ഒരാളായിരുന്നു എന്റെ അമ്മ. അതുകൊണ്ട് അമ്മയുടെ മേക്കപ്പും ആഭാരണങ്ങളുമൊക്കെ ഞാനാണ് ഉപയോഗിച്ചിരുന്നത്. ഇതൊക്കെ കാണാതാകുന്നത് പോലും അമ്മ അറിഞ്ഞിരുന്നില്ല. ക്ലാസിൽ ചെല്ലുമ്പോൾ സഹപാഠികളിൽ നിന്നും ടീച്ചർമാരിൽ നിന്നും പരിഹാസങ്ങൾ നേരിട്ടിരുന്നു. അനിയനായിരുന്നു ഏറ്റവും വലിയ പിന്തുണ. അവന്റെ ക്ലാസിലെ കുട്ടികൾ എന്നെ കുറിച്ച് അവനോട് പറയുമ്പോൾ അവൻ എനിക്ക് വേണ്ടി സംസാരിച്ചിരുന്നു. ഇതൊക്കെ ഞാൻ അറിയുന്നത് വളരെ കാലങ്ങൾക്ക് ശേഷമാണ്'ത്രിനേത്ര പറയുന്നു.
'പലപ്പോഴും ആൺകുട്ടികളെ പോലെ പെരുമാറാൻ ശ്രമിച്ചിരുന്നു. അന്ന് വളരെ കുറച്ചു കാലത്തേക്ക് ഒരു ഗേൾഫ്രണ്ട് ഉണ്ടായിരുന്നു. അവളെ എനിക്ക് ഇഷ്ടമായിരുന്നു. എന്നാൽ അത് ഒരിക്കലും ശരിയായിരുന്നില്ല. എന്നെ എന്നും ആകർഷിച്ചത് ആൺകുട്ടികൾ തന്നെയായിരുന്നു.
സർജറി കഴിഞ്ഞ് ഒരു ദിവസം ഞാൻ റോഡിലൂടെ നടക്കുമ്പോൾ പെട്ടെന്ന് ആരോ ഒരാൾ എന്നെ കടന്നു പിടിച്ചു. കേൾക്കുമ്പോൾ വിചിത്രമായി തോന്നിയേക്കാം. എന്നാൽ ഞാൻ ഒരു സ്ത്രീ ആയി മാറിയെന്നായിരുന്നു അപ്പോൾ എന്റെ മനസിൽ വന്ന ചിന്ത. ഇക്കാര്യം എന്റെ ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ വെൽക്കം ടു വുമൺഹുഡ് എന്നായിരുന്നു അവളുടെ മറുപടി.
അത് എത്ര കഷ്ടമാണെല്ലെ?' ത്രിനേത്ര ചോദിച്ചു. ഇതുവരെ എല്ലാ കാര്യത്തിനും കുടുംബം ഒപ്പമുണ്ടായിരുന്നു. സർജറി കഴിഞ്ഞതിന് ശേഷം വല്ലാത്ത സമാധാനം തോന്നിയിരുന്നു. ഡോക്ടറോടും സയൻസിനോടും കുടുംബത്തോടുമെല്ലാം വലിയ നന്ദിയാണ് അപ്പോൾ അനുഭവപ്പെട്ടതെന്നും ത്രിനേത്ര പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ