ഉറങ്ങി എഴുന്നേറ്റപ്പോള്‍ ലക്ഷ പ്രഭു!; 1994ല്‍ മുത്തച്ഛന്‍ വാങ്ങിയ 500 രൂപ മൂല്യമുള്ള എസ്ബിഐ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് കണ്ട് അമ്പരന്ന് ഡോക്ടർ; വൈറല്‍ കുറിപ്പ്
ചണ്ഡീഗഡ്: ഉറങ്ങി എഴുന്നേറ്റപ്പോള്‍ കോടീശ്വരന്‍! ഇത്തരത്തില്‍ ഭാഗ്യം തുണച്ച നിരവധി കഥകള്‍ കേട്ടിട്ടുണ്ട്. അത്തരത്തില്‍ ഒരു അനുഭവ കഥയാണ് ചണ്ഡീഗഡ് സ്വദേശിയായ ഡോക്ടര്‍ക്ക് പറയാനുള്ളത്.
30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുത്തച്ഛന്‍ വാങ്ങിയ എസ്ബിഐ ബാങ്കിന്റെ ഷെയര്‍ സര്‍ട്ടിഫിക്കറ്റാണ് ഡോക്ടറിന് കണ്ടുകിട്ടിയത്. അന്ന് 500 രൂപ മുടക്കിയാണ് മുത്തച്ഛന്‍ എസ്ബിഐ ഓഹരികള്‍ വാങ്ങിയത്. എവിടെയാണ് ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വച്ചിരുന്നത് എന്ന് മുത്തച്ഛന്‍ മറന്നുപോയി കാണാം എന്ന് കുട്ടികളുടെ ഡോക്ടര്‍ ആയ ഡോ. തന്‍മയ് മോത്തിവാല എക്‌സില്‍ കുറിച്ചു. എക്‌സിലൂടെയാണ് തന്നെ അത്ഭുതപ്പെടുത്തി ഷെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച കാര്യം ഡോക്ടര്‍ വെളിപ്പെടുത്തിയത്.
ഇതിന്റെ ഇപ്പോഴത്തെ മൂല്യം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും ഡോക്ടര്‍ തയ്യാറായി. ഇപ്പോള്‍ എസ്ബിഐ ഓഹരികള്‍ക്ക് 3.75 ലക്ഷം രൂപ മൂല്യം വരുമെന്നാണ് ഡോക്ടര്‍ എക്‌സിലൂടെ തന്നെ വെളിപ്പെടുത്തിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇക്വിറ്റി കൈവശം വെയ്ക്കുന്നതിന്റെ ശക്തി എന്ന തലക്കെട്ടോടെയാണ് ട്വീറ്റ്. 'എന്റെ മുത്തച്ഛന്‍ 1994ല്‍ 500 രൂപ മൂല്യമുള്ള എസ്ബിഐ ഓഹരികള്‍ വാങ്ങിയിരുന്നു. അവര്‍ അത് മറന്നുപോയി. വാസ്തവത്തില്‍, അവര്‍ എന്തിനാണ് ഇത് വാങ്ങിയതെന്നും അവരുടെ കൈവശം ഉണ്ടോ എന്നും അവര്‍ക്ക് അറിയില്ലായിരുന്നു. കുടുംബത്തിന്റെ ആസ്തികള്‍ പരിശോധിക്കുന്നതിനിടെയാണ് ഇത് കണ്ടെത്തിയത്. ഡീമാറ്റ് ചെയ്യുന്നതിന് ഷെയര്‍ സര്‍ട്ടിഫിക്കറ്റ് ഇതിനോടകം തന്നെ അയച്ചുകൊടുത്തു'- തന്‍മയ് മോത്തിവാല കുറിച്ചു.
ആ ഷെയറുകളുടെ നിലവിലെ മൂല്യം എന്താണ് എന്ന് നിരവധിപ്പേരാണ് ചോദിച്ചത്. ഈ ചോദ്യത്തിന് മറുപടിയായി ഡോക്ടര്‍ പങ്കുവെച്ച മറ്റൊരു പോസ്റ്റിലാണ് മൂല്യത്തിന്റെ കണക്ക് പുറത്തുവിട്ടത്. 'ഡിവിഡന്റ് ഒഴികെ ഇത് ഏകദേശം 3.75 ലക്ഷം വരും. ഒറ്റനോട്ടത്തില്‍ വലിയ തുകയല്ല, 30 വര്‍ഷത്തിനുള്ളില്‍ 750 മടങ്ങ് വര്‍ധന. അങ്ങനെ നോക്കിയാല്‍ തീര്‍ച്ചയായും വലുതാണ്.'- ഡോക്ടര്‍ പറഞ്ഞു. ഫിസിക്കല്‍ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഡീമാറ്റ് അക്കൗണ്ടിലേക്ക് മാറ്റുന്നതിനുള്ള ദൈര്‍ഘ്യമേറിയ പ്രക്രിയയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ