കോഴിക്കോട്: ''ജംഷീറിന് എന്‍റെ വീട്ടിലെ പൂജാമുറിയില്‍ പോലും കയറാം. കലാകേന്ദ്രയില്‍ ഒരു ക്ഷേത്രമുണ്ട്. അതിന്‍റെ കാര്യങ്ങളൊക്കെ നോക്കുന്നത് ജംഷീര്‍ ആണ്. നമ്മളൊക്കെ മനുഷ്യരല്ലേ. മനുഷ്യത്വത്തില്‍ എന്തു മതവ്യത്യാസം?'' - കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ചോദിക്കുന്നു. സാഹോദര്യത്തിന്‍റെ വിളംബരം കൂടിയായ പെരുന്നാള്‍ ആഘോഷ വേളയില്‍ വീണ്ടും വീണ്ടും പറയേണ്ട, ഒരു റിയല്‍ കേരള സ്റ്റോറിയാണ് കൈതപ്രത്തിന്‍റെയും ജംഷീറിന്‍റേയും സ്നേഹബന്ധം.
ജംഷീറിന്റെ മതവും വിശ്വാസവും ഒരിക്കലും തനിക്ക് ഒരു പ്രശ്നമായിട്ടില്ല. തന്നെ സംബന്ധിച്ചടത്തോളം റംസാൻ ഒരു പുണ്യമാസമാണ്. നീണ്ട 16 വർഷമായി താനും കുടുംബവും മാനേജർ ജംഷീറിന് വേണ്ടി ഇഫ്താർ വിരുന്ന് ഒരുക്കുന്നുവെന്ന് ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിനോട് അദ്ദേഹം പറഞ്ഞു.
'2008 ലാണ് ജംഷീര്‍ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാകുന്നത്. അന്ന് അവന്‍ ചെറുപ്പമായിരുന്നു, അവശനായിരുന്നു. അവന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയായിരുന്നു ആദ്യം ചെയ്തത്. പിന്നീട് അവനെ പഠിക്കാന്‍ സഹായിച്ചു. ഇപ്പോള്‍ കലാകേന്ദ്രയുടെ എല്ലാ കാര്യങ്ങളും നോക്കിനടത്തുന്നത് അവനാണ്. എന്റെ പൂജ മുറിയില്‍ പ്രവേശിക്കാനുള്ള സ്വാതന്ത്ര്യം അവനുണ്ട്. കലാകേന്ദ്രത്തിനുള്ളിലെ ക്ഷേത്രത്തിന്റെ കാര്യങ്ങള്‍ നോക്കിനടത്തുന്നതും ജംഷീര്‍ ആണ്'- അദ്ദേഹം പറഞ്ഞു
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'വിവാദമായ ചിത്രം 'ദി കേരള സ്റ്റോറി' ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. എന്നാല്‍ ഒരു കാര്യം നമ്മള്‍ ചിന്തിക്കണം. നമ്മള്‍ മലയാളികള്‍ ഒരിക്കലും മതം കൊണ്ട് വേര്‍പിരിയില്ല. അങ്ങനെ ഇതുവരെ സംഭവിച്ചിട്ടുമില്ല. എന്റെ ജീവിതത്തില്‍ മതം ഒരിക്കലും പ്രധാനമല്ല.
കേരളത്തിലെ മതസൗഹാര്‍ദം ഉയർത്തിക്കാട്ടി അടുത്തിടെ 'ചന്ദ്ര-സൂര്യ ഉത്സവ്' എന്ന പേരില്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ചന്ദ്ര എന്നാല്‍ റംസാന്‍ ആണ്. സൂര്യ എന്നാല്‍ വിഷുവിനെ പ്രതിനിധീകരിക്കുന്നു. ഞങ്ങള്‍ സ്വീകരിക്കുന്ന മതേതര ജീവിതരീതിയുടെ ഒരു ഉദാഹരണമാണിത്'- അദ്ദേഹം പറഞ്ഞു.
12-ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെ ആദ്യമായി പരിചയപ്പെടുന്നത്. അന്നു മുതല്‍ ഇന്ന് വരെ ആ കുടുംബത്തിന്‍റെ ഭാഗമാണ് താനും എന്ന് ജംഷീര്‍ പറയുന്നു. 'എല്ലാവരും ചോദിക്കാറുണ്ട് എന്നാണ് കൈതപ്രവുമായുള്ള ബന്ധമെന്ന്. ദൈവമാണ് എന്നെ കൈതപ്രം സാറിന്‍റെ അടുത്തെത്തിച്ചത്. മതത്തിന് വേണ്ടി പോരാടുന്നവർ കാണേണ്ടത് മതം നോക്കാതെ എല്ലാവരോടും ഒരുപോലെ പെരുമാറുന്ന ഇദ്ദേഹത്തെയാണ്. ഈ കുടുംബത്തിലെ എല്ലാവർക്കും എല്ലാ ദൈവങ്ങളും തുല്യരാണെന്നും ജംഷീർ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ