ചെന്നൈ: പ്രതിഷേധങ്ങൾക്കിടയിൽ നടന്ന മത്സരത്തിൽ വമ്പൻ വിജയുമായി ചെന്നൈ സൂപ്പർ കിങ്സ്. കൊൽത്ക്കത്ത പടുത്തുടർത്തിയ 203 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ 19.5 ഒാവറിൽ ജയം നേടി. അവസാന ഒാവറിൽ 17 റൺസാണ് ചെന്നൈക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. ബ്രാവോയും ജഡേജയും ചേർന്ന് അനായാസം ലക്ഷ്യം മറികടന്നു. സിക്സറടിച്ചാണ് ജഡേജ ചെന്നൈയുടെ വിജയം പൂർത്തിയാക്കിയത്. ആദ്യവിക്കറ്റിൽ വാട്സണും റായിഡുവും ചേർന്ന് 75 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി സ്വപ്നതുല്യമായ തുടക്കമാണ് ചെന്നൈക്ക് നൽകിയത്. എന്നാൽ ഇരുവരും പുറത്തായതോടെ ചെന്നൈയുടെ നില പരുങ്ങലിലായി. പിന്നീട് ബില്ലിങ്സിന്റെ ഇന്നിങ്സാണ് ചെന്നൈയുടെ പ്രതീക്ഷകളെ വീണ്ടും സജീവമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഒാവറിൽ 202 റൺസാണ് നേടിയത്. 85 റൺസെടുത്ത റസ്സലാണ് കൊൽക്കത്തക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 89 റൺസെടുക്കുന്നതിനിടയിൽ അഞ്ച് വിക്കറ്റ് നഷ്ടമായെങ്കിലും റസലും കാർത്തിക്കും ഒത്തുചേർന്നതോടെ കളി മാറി. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 75 റൺസാണ് അടിച്ച് കൂട്ടിയത്. റസലായിരുന്നു കൂട്ടത്തിൽ അപകടകാരി. പടുകൂറ്റൻ സിക്സറുകളിലുടെ റസൽ കളം നിറഞ്ഞു. വെസ്റ്റ് ഇൻഡീസ് ടീമിലെ സഹതാരമായിരുന്ന ബ്രാവോയാണ് റസലിന്റെ ബാറ്റിന്റെ ചൂട് ശരിക്കറിഞ്ഞത്.
നേരത്തെ കാവേരി പ്രശ്നത്തിലെ വൻ പ്രതിഷേധങ്ങൾക്കിടയിലാണ് മൽസരം ആരംഭിച്ചത്. ചിദംബരം സ്റ്റേഡിയത്തിലെ സുരക്ഷക്കായി ഏകദേശം 4000 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. ചെന്നൈ ടീമിന്റെ ജഴ്സി കത്തിച്ചും സ്റ്റേഡിയത്തിലേക്ക് ചെരുപ്പുകൾ വലിച്ചെറിഞ്ഞും പ്രതിഷേധം നടന്നിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ