ന്യൂഡല്‍ഹി: ക്രിക്കറ്റ് മൈതാനത്തെ വിപ്ലവകാരിയായിരുന്നു മുൻ ഇന്ത്യൻ ഓപണർ വീരേന്ദർ സെവാഗ്. സ്വന്തം ശൈലി ഫലപ്രദമായി മൈതാനത്ത് നടപ്പാക്കിയ സെവാഗ് കോപ്പീബുക്ക് ശൈലികളോട് മുഖംതിരിച്ചു നിന്നു. അതുകൊണ്ടുതന്നെ സെവാഗിന്റെ കൂസലില്ലാത്ത ശൈലിക്ക് ആരാധകരേറെ. വിരമിച്ച ശേഷം സോഷ്യൽ മീഡിയയിൽ ഇത്ര സജീവമായി ഇടപെടുന്ന ഒരു ഇന്ത്യൻ ക്രിക്കറ്റ് താരം ഇല്ല എന്നുതന്നെ പറയാം. കളിക്കുന്ന കാലത്തെ വെടിക്കെട്ട് പോലെത്തന്നെ ചില രസകരമായ ട്വീറ്റുകളിലൂടെ അദ്ദേഹം ആരാധകരെ കൈയിലെടുക്കാറുണ്ട്.
ഇത്തവണയും സെവാഗ് ട്വിറ്ററിൽ പങ്കിട്ട ഒരു ട്വീറ്റ് ആരാധകർ ഏറ്റെടുത്തു. ഇത്തവണ പക്ഷേ വീരു തമാശയല്ല പങ്കിട്ടത്. വളരെ ഗൗരവമുള്ള ഒരു വിഷയമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
ഒരു സ്‌കൂള്‍ പാഠപുസ്തകത്തിന്റെ ചിത്രത്തോടൊപ്പമായിരുന്നു സെവാഗിന്റെ ട്വീറ്റ്. കൂട്ടുകുടുംബമാണെങ്കില്‍ സന്തോഷത്തോടെ ജീവിക്കാന്‍ കഴിയില്ലെന്ന് പറയുന്ന ഒരു പാഠ പുസ്തകത്തിന്റെ നിരുത്തരവാദപരമായ സമീപനത്തെ കുറിച്ചാണ് സെവാഗ് പറയുന്നത്. മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയും കുട്ടികളുമടങ്ങുന്നതാണ് കൂട്ടുകുടുംബം. ഒരു കൂട്ടുകുടുംബത്തിന് ഒരിക്കലും ജീവിതം ആസ്വദിക്കാനാവില്ല എന്നാണ് പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. കുട്ടികള്‍ക്ക് പഠിക്കാനുള്ള പുസ്തകത്തില്‍ എന്തെങ്കിലുമൊക്കെ എഴുതി വിടുകയാണെന്നും ഇത് പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അലംഭാവത്തോടെയാണ് പുസ്തകത്തിന്റെ നിർമാണെന്നും സെവാഗ് ട്വീറ്റില്‍ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ