സാം കറാനായിരുന്നു ഇന്ത്യയെ നാലാം ടെസ്റ്റിന്റെ ആദ്യ ദിനം ഏറ്റവും കൂടുതല്‍ അലോസരപ്പെടുത്തിയത്. ആറ് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ് എന്ന നിലയില്‍ നിന്നും 150ന് അപ്പുറം സ്‌കോര്‍ കടത്താതെ ഇംഗ്ലണ്ടിനെ തകര്‍ത്തിടുക എന്നതായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരില്‍ നിന്നും പ്രതീക്ഷിച്ചത്. പക്ഷേ 246 റണ്‍സ് വരെ ഇംഗ്ലണ്ട് എത്തി. കറന്റേയും മൊയിന്‍ അലിയുടേയും ചെറുത്ത് നില്‍പ്പ് സമ്മാനിച്ച ഈ 246 റണ്‍സ് സതാംപ്ടണിലെ പിച്ചില്‍ ഭേദപ്പെട്ടതാണോ, മോശമാണോ എന്നാണ് ആകരാധകര്‍ ഇപ്പോള്‍ ചികയുന്ന ചോദ്യം.
ബാറ്റിങ്ങിന് ഇറങ്ങിയിരിക്കുന്ന ഇന്ത്യയ്ക്ക് ഇംഗ്ലണ്ട് തുഴഞ്ഞെത്തിയ 246 റണ്‍സ് മറികടക്കാന്‍ സാധിക്കുമോ? രണ്ടാം ദിനം ആകുമ്പോഴേക്കും ബാറ്റ്‌സ്മാനെ പൂര്‍ണമായും തുണയ്ക്കുന്നതാണ് സതാംപ്ടണിലെ പിച്ച്. ഇത് ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിക്കുമോ എന്നാണ് അറിയേണ്ടത്.
ആന്‍ഡേഴ്‌സന്‍ ഉള്‍പ്പെടുന്ന പേസ് നിര ആദ്യ രണ്ട് ടെസ്റ്റുകളിലേത് പോലെ ഇന്ത്യയെ ഉലച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. സ്‌കോര്‍ 350ന് അടുത്ത് എത്തിച്ചാല്‍ പോലും ഇംഗ്ലണ്ടിന് മേല്‍ ഇന്ത്യയ്ക്ക് ആധിപത്യം നേടാം. കാരണം ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് ആവുമ്പോള്‍ ആശ്വിന് ഇന്ത്യയുടെ വജ്രായുധമാകാന്‍ ഈ പീച്ചില്‍ സാധിക്കും.
ഈ വിക്കറ്റില്‍ അവസാന ദിനങ്ങളില്‍ ബാറ്റിങ്ങിന് ഇറങ്ങുക എന്നതാണ് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നത്. ഇന്ത്യന്‍ ടോട്ടല്‍ 250ല്‍ ഒതുക്കാനായിരിക്കും ഇംഗ്ലണ്ടിന്റെ ശ്രമം. അങ്ങിനെ വരുമ്പോള്‍ കൂടുതല്‍ മുന്‍ തൂക്കം ഇംഗ്ലണ്ടിന് ലഭിക്കും. ബാറ്റ്‌സ്മാനേയും ബൗളര്‍മാരേയും തുണയ്ക്കുന്ന പിച്ചില്‍ ഇവരില്‍ ആര് വിക്കറ്റിന് അനുയോജ്യമായ തന്ത്രങ്ങളുമായി കളിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും വിജയം വരിക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ