ലണ്ടൻ: പ്രീമിയർ ലീഗിൽ ഈ സീസണിലെ വൻ അട്ടമറി കണ്ട പോരിൽ മാഞ്ചസ്റ്റർ സിറ്റിയെ അവരുടെ തട്ടകത്തിലെത്തി ക്രിസ്റ്റൽ പാലസ് വീഴ്ത്തി. എത്തിഹാദിൽ നടന്ന മത്സരത്തിൽ കരുത്തരായ സിറ്റിയെ ക്രിസ്റ്റൽ പാലസ് ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മൂന്ന് ഗോളുകൾ സിറ്റിയുടെ വലയിൽ നിറച്ച് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ക്രിസ്റ്റൽ പാലസിന്റെ വിജയം. കഴിഞ്ഞ സീസണിൽ ഡർബിയിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനോട് പരാജയപ്പെട്ട ശേഷം ആദ്യമായാണ് സിറ്റി ഹോം ഗ്രൗണ്ടിൽ പരാജയപ്പെടുന്നത്.
മറ്റൊരു മത്സരത്തിൽ കരുത്തരായ ചെൽസിയെ സീസണിലെ രണ്ടാം തോൽവിയിലേക്ക് തള്ളിയിട്ട് ലെയ്സ്റ്റർ സിറ്റിയും കരുത്ത് കാട്ടി. മറുപടിയില്ലാത്ത ഒറ്റ ഗോളിനായിരുന്നു ലെയ്സ്റ്ററിന്റെ വിജയം.
27ാം മിനുട്ടിൽ ഗുണ്ടോഗനിലൂടെ സിറ്റി ലീഡ് എടുത്തു. എന്നാൽ ജെഫറിയിലൂടെ ക്രിസ്റ്റൽ പാലസ് സമനില പിടിച്ചു. തുടർന്ന് 35ാം മിനുട്ടിൽ സീസണിലെ തന്നെ ഏറ്റവും മികച്ച ഒരു ഗോളിലൂടെ ടൗൻസെന്റ് ക്രിസ്റ്റൽ പാലസിന് ലീഡ് നേടി കൊടുത്തു. ഒന്നാന്തരം ഒരു വോളിയിലൂടെയായിരുന്നു ഗോളിന്റെ പിറവി.
രണ്ടാം പകുതിയിൽ കെയ്ൽ വാക്കർ ബോക്‌സിൽ നടത്തിയ ഫൗളിന് റഫറി പെനാൽറ്റി വിധിച്ചതോടെ കാര്യങ്ങൾ സിറ്റിയുടെ കൈയിൽ നിന്ന് പോയി. 51ാം മിനുട്ടിൽ മിലിഹോവിച് പെനാൽറ്റി ഗോളാക്കി ലീഡ് രണ്ടാക്കി ഉയർത്തി. 85ാം മിനുട്ടിൽ ഡിബ്രുയ്ൻ ഒരു ഗോൾ മടക്കി എങ്കിലും ക്രിസ്റ്റൽ പാലസിന്റെ വിജയത്തെ തടുക്കാൻ അത് മതിയായില്ല.
ജെയ്മി വാർഡിയുടെ ഗോളിലാണ് ലെയ്സ്റ്റർ സിറ്റി ചെൽസിയെ പരാജയപ്പെടുത്തിയത്. മൗറീസിയോ സരിയുടെ ചെൽസി ഈ സീസണിൽ ആദ്യമായിട്ടാണ് സ്വന്തം തട്ടകത്തിൽ പരാജയം ഏറ്റുവാങ്ങുന്നത്. ലെയ്സ്റ്റർ സിറ്റിക്ക് വേണ്ടി 250ാം മത്സരത്തിനിറങ്ങിയ വാർഡി 51ാം മിനുട്ടിലാണ് ടീമിന്റെ വിജയ ഗോൾ നേടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ