കൊച്ചി: ഐഎസ്എൽ ടീം കേരള ബ്ലാസ്റ്റേഴ്സ് ജനുവരിയിലെ താരക്കൈമാറ്റ വിപണിയിലൂടെ ടീമിലെ സൂപ്പർ താരങ്ങളായ സന്ദേശ് ജിങ്കൻ, സികെ വിനീത്, ഹാലിചരൺ നർസരി അടക്കമുള്ളവരെ ഒഴിവാക്കാനുള്ള പദ്ധതികൾ നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മുന്നേറ്റ താരമായ വിനീത് ചെന്നൈയിൻ എഫ്സിയിലേക്ക് മാറാനുള്ള ഒരുക്കത്തിലാണെന്നും വാർത്തകളുണ്ടായിരുന്നു.
ആദ്യ സീസൺ മുതൽ ബ്ലാസ്റ്റേഴ്സ് നിരയിൽ കളിക്കുന്ന നായകൻ കൂടിയായ സന്ദേശ് ജിങ്കനെ സ്വന്തമാക്കാൻ രണ്ട് ഐഎസ്എൽ ടീമുകൾ ശക്തമായി രംഗത്തുണ്ടെന്നാണ് പുറത്തു വരുന്ന വാർത്തകൾ. ജിങ്കൻ ടീം വിട്ടേക്കുമെന്ന വാർത്തകൾ സത്യമാണെന്ന് സാധൂകരിക്കുന്ന തരത്തിലാണ് നിലവിലെ സൂചനകൾ.
എഫ് സി ഗോവയും, എടികെ യുമാണ് ജിങ്കനെ ടീമിലെത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്ന ഐഎസ്എൽ ടീമുകൾ. അഞ്ചാം സീസണിൽ ഗോളുകൾ അടിച്ച് കൂട്ടുന്ന ടീമാണെങ്കിലും ഗോവയുടെ പ്രതിരോധം അത്ര മികച്ചതല്ല. ജിങ്കനെ ടീമിലെത്തിക്കുന്നത് വഴി പ്രതിരോധ നിരയിലെ പ്രശ്നങ്ങൾ ഒരുപരിധി വരെ പരിഹരിക്കാമെന്ന് ഗോവൻ ടീം കരുതുന്നു.
അതേസമയം നേരത്തെ പല തവണ ജിങ്കനിൽ താല്പര്യം പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുള്ള ടീമാണ് എടികെ. കഴിഞ്ഞ സീസണിലും ജിങ്കനെ സ്വന്തമാക്കാൻ എടികെ രംഗത്തുണ്ടായിരുന്നെങ്കിലും ബ്ലാസ്റ്റേഴ്സിൽ തുടരാൻ താരം തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ വമ്പൻ ഓഫറാണ് കൊൽക്കത്തൻ ടീം ജിങ്കന് വാഗ്ദാനം ചെയ്തത്. അതേസമയം ജിങ്കൻ ടീമിൽ തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ