ജാർഖണ്ഡ്: തന്റെ മുൻ ടീമിനെ നേരിടാനായി എടികെയ്ക്കൊപ്പം വീണ്ടും ജംഷഡ്പൂരിലെത്തിയ കോപ്പലാശാന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എെഎസ്എൽ അഞ്ചാം സീസണിൽ ജംഷഡ്പൂരിന്റെ ആദ്യ ഹോം മത്സരം തന്നെ സമനിലയിൽ അവസാനിക്കുകയായിരുന്നു.
ആദ്യ പകുതിയിൽ പിറന്ന രണ്ട് ഗോളുകൾ 1-1 എന്ന നിലയിൽ മത്സരം സമനിലയിൽ ആക്കുകയായിരുന്നു. എ ടി കെ ഗോൾ കീപ്പർ അരിന്ദം ഭട്ടാചാര്യയും ജംഷഡ്പൂർ കീപ്പർ സുഭാഷിഷും രണ്ട് വൻ പിഴവുകൾ വരുത്തി. ഈ പിഴവുകളാണ് കളിയിലെ രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയതും.
ആദ്യം എടികെ ഗോൾ കീപ്പർ അരിന്ദമിന്റെ പിഴവ് ആണ് വന്നത്. 35ാം മിനുട്ടിൽ ലഭിച്ച ഫ്രീ കിക്കിൽ നിന്നായിരുന്നു ജംഷഡ്പൂരിന്റെ ആദ്യ ഗോൾ പിറന്നത്. സിഡോഞ്ച എടുത്ത ഫ്രീ കിക്ക് അരിന്ദമിന്റെ തൊട്ടുമുന്നിൽ കുത്തി വലയിലേക്ക് കയറി. അരിന്ദമിന് എളുപ്പത്തിൽ തടയാൻ കഴിയുമായിരുന്ന ഫ്രീ കിക്ക് ആയിരുന്നു അത്. പക്ഷെ അരിന്ദമിന് പിഴച്ചു. സിഡോഞ്ചയുടെ ലീഗിലെ രണ്ടാം ഗോളായിരുന്നു ഇത്.
ഹാഫ് ടൈം വിസിലിന് തൊട്ടു മുൻപ് തന്നെ ജംഷഡ്പൂരിന്റെ പിഴവും പിറന്നു. ലാൻസരോട്ടെ എടുത്ത കോർണർ നേരെ എടികെ കീപ്പർ സുഭാഷിഷിന്റെ കൈകളിലേക്കായിരുന്നു വന്നത്. പക്ഷെ ആ പന്ത് സുരക്ഷിതമാക്കാൻ സുഭാഷിഷിന് ആയില്ല. അദ്ദേഹത്തിന്റെ പഞ്ച് പിഴക്കുകയും അത് ഗോളായി മാറുകയും ചെയ്തു. സമനിലയോടെ ജംഷഡ്പൂരിന് അഞ്ചും എടികെയ്ക്ക് നാലും പോയിന്റുകളായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ