സതാംപ്ടൺ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ തകരുന്നു. 245 റൺസ് വിജലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് 22 റൺസെടുക്കുമ്പോഴേക്കും മൂന്നു വിക്കറ്റ് നഷ്ടമായി. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 45 റൺസെന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റൻ വിരാട് കോഹ്‍ലി (10), വൈസ് ക്യാപ്റ്റൻ രഹാനെ (ഒൻപത്) എന്നിവരാണ് ക്രീസിൽ. ഏഴ് വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് 200 റൺസ് കൂടി വേണം.
ഓപണർ ലോകേഷ് രാഹുൽ (0), ഒന്നാം ഇന്നിങ്സിലെ സെഞ്ച്വറി വീരൻ ചേതേശ്വർ പൂജാര (അഞ്ച്), ശിഖർ ധവാൻ (17) എന്നിവരാണ് പുറത്തായത്. രാഹുലിനെ സ്റ്റുവർട്ട് ബ്രോഡും പൂജാര, ധവാൻ എന്നിവരെ ആൻഡേഴ്സനും പുറത്താക്കി.
245 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് സ്കോർ നാലിൽ നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. ഏഴ് പന്തുകൾ മാത്രം നീണ്ട ഇന്നിങ്സിനൊടുവിൽ സ്റ്റുവർട്ട് ബ്രോഡ് രാഹുലിനെ ക്ലീൻ ബൗൾഡാക്കി. പിന്നാലെ ധവാനും ചേതേശ്വർ പൂജാരയും ചേർന്ന് ശ്രദ്ധാപൂർവം മുന്നേറിയെങ്കിലും സ്കോർ 17ൽ നിൽക്കെ പൂജാരയും പുറത്തായി. പൂജാരയെ ജയിംസ് ആൻഡേഴ്സൻ വിക്കറ്റിന് മുന്നിൽ കുടുക്കി. പൂജാര അംപയറുടെ തീരുമാനത്തെ റിവ്യൂ ചെയ്തെങ്കിലും ഫലമുണ്ടായില്ല. 14 പന്തിൽ അഞ്ച് റണ്ണുമായി പൂജാരയുടെ മടക്കം. 29 പന്തിൽ മൂന്ന് ബൗണ്ടറികളോടെ 17 റൺസെടുത്ത ധവാനെ ആൻഡേഴ്സൻ ഗള്ളിയിൽ ബെൻ സ്റ്റോക്സിന്റെ കൈകളിലെത്തിച്ചു.
നേരത്തെ, എട്ടിന് 260 റൺസ് എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 11 റൺസ് എടുക്കുന്നതിനിടെ ശേഷിച്ച രണ്ട് വിക്കറ്റുകളും നഷ്ടമായി. നാലാം ദിനം ആദ്യ പന്തിൽത്തന്നെ സ്റ്റുവർട്ട് ബ്രോഡിനെ പുറത്താക്കി ഇന്ത്യയ്ക്കു മികച്ച തുടക്കം സമ്മാനിച്ച മുഹമ്മദ് ഷമി, നാല് വിക്കറ്റ് സ്വന്തമാക്കി. 11 റൺസ് കൂട്ടിച്ചേർക്കുമ്പോഴേക്കും രണ്ടാം റണ്ണിനോടി സാം കുറൻ റണ്ണൗട്ടായതോടെ ഇംഗ്ലണ്ട് ഇന്നിങ്സിന് 271 റൺസിൽ തിരശീല വീണു. കുറൻ 83 പന്തിൽ ആറ് ബൗണ്ടറിയോടെ 46 റൺസെടുത്തു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി നാലും ഇഷാന്ത് ശർമ ഒന്നും ജസ്പ്രീത് ബുമ്റ, അശ്വിൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ